പഞ്ചാബിൽ ‘ഡിജിറ്റൽ ജയിൽ’ സ്ഥാപിക്കും; കേന്ദ്രം 100 കോടി അനുവദിച്ചു: ഭഗവന്ത് മാൻ
Mail This Article
ലുധിയാന ∙ ഭീകരർ ഉൾപ്പെടെയുള്ള കുറ്റവാളികളുടെ കേസുകൾ കേൾക്കാൻ ജയിൽ സമുച്ചയത്തിൽ ഡിജിറ്റൽ ജയിൽ നിർമിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. 50 ഏക്കർ സ്ഥലത്ത് അതീവ സുരക്ഷയോടെയാകും ജയിൽ നിർമിക്കുക. ലുധിയാനയ്ക്കു സമീപം ഡിജിറ്റൽ ജയിൽ നിർമിക്കുന്നതിനായി കേന്ദ്ര സർക്കാർ 100 കോടി രൂപ അനുവദിച്ചു. ജഡ്ജിമാർക്കായി പ്രത്യേക ക്യാബിനുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറ്റവാളികളെ ജയിലിൽനിന്നു പുറത്തു കൊണ്ടുപോകാതെ തന്നെ കേസുകൾ കേൾക്കാൻ ‘ഡിജിറ്റൽ ജയിൽ’ സ്ഥാപിക്കുന്നതിലൂടെ സാധിക്കും. അത്യാധുനിക രീതിയിലുള്ള സംവിധാനത്തോടെയായിരിക്കും ഡിജിറ്റൽ ജയിലിന്റെ പ്രവർത്തനം. സൈബർ ആക്രമണങ്ങൾ നേരിടുന്നതിനുള്ള സാങ്കേതിക മുന്നേറ്റങ്ങളെ കുറിച്ചുള്ള പരിശീലനമുൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി പൊലീസ് സേനയെ നവീകരിക്കും.
പ്രതികളുടെ മൊബൈൽ ഫോൺ ഉപയോഗം പരിശോധിക്കുന്നതിനായി ഹൈടെക് ജാമറുകളും മറ്റ് ഉപകരണങ്ങളും ജയിലിൽ സ്ഥാപിക്കും. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാൻ പഞ്ചാബ് പൊലീസിൽ ആന്റി ഡ്രോൺ സാങ്കേതികവിദ്യ നടപ്പിലാക്കും. പൊലീസിന് ആധുനികരീതിയിലുള്ള പരിശീലനം നൽകുന്നതിനായി ഗൂഗിളുമായി കൈകോർക്കും. പ്രത്യേക വനിതാ ജയിലും നിർമിക്കുമെന്നു ഭഗവന്ത് മാൻ പറഞ്ഞു.
English Summary: Punjab to have high security ‘digital jail’ near Ludhiana