വ്യാജരേഖ: ‘വിശദ അന്വേഷണം വേണം’; വിദ്യയ്ക്കെതിരെ പരാതി നൽകി അട്ടപ്പാടി കോളജ് പ്രിൻസിപ്പൽ
Mail This Article
പാലക്കാട്∙ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച സംഭവത്തിൽ എസ്എഫ്ഐ മുൻ നേതാവും കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യയ്ക്കെതിരെ (വിദ്യ വിജയൻ) അട്ടപ്പാടി സർക്കാർ കോളജ് പ്രിൻസിപ്പൽ പരാതി നൽകി. വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ലാലിമോൾ വർഗീസാണ് അഗളി പൊലീസില്‍ പരാതി നൽകിയത്. ഈ മാസം രണ്ടിന് അഭിമുഖത്തിനായി ഹാജരാക്കിയ രേഖ വ്യാജമെന്നാണ് പരാതി.
അതേസമയം, സംഭവത്തിൽ വിദ്യയ്ക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആറും രേഖകളും അഗളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വ്യാജരേഖ സമർപ്പിച്ച കോളജ് അഗളി പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാലാണ് ഫയൽ കൈമാറ്റം.
ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂവിനു വിദ്യ 2 സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിരുന്നു. 2018 ജൂൺ 4 മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തിൽ പഠിപ്പിച്ചിരുന്നുവെന്നാണ് ഇവയിൽ പറയുന്നത്. ആദ്യ സർട്ടിഫിക്കറ്റിലെ കാലയളവിൽ വിദ്യ യഥാർഥത്തിൽ മഹാരാജാസിലെ പിജി വിദ്യാർഥിയായിരുന്നു.
ഇന്റർവ്യൂ പാനലിലുള്ളവർ ലോഗോയും സീലും കണ്ടു സംശയം തോന്നി മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളം പുറത്തായത്. മഹാരാജാസ് മലയാള വിഭാഗത്തിൽ 10 വർഷമായി ഗെസ്റ്റ് ലക്ചറർമാരെ നിയമിച്ചിട്ടില്ല. വിവാദത്തെത്തുടർന്ന് കോളജ് പ്രിൻസിപ്പൽ എറണാകുളം സെൻട്രൽ പൊലീസിനു നൽകിയ പരാതിയിൽ ഇതു സ്ഥിരീകരിച്ചിരുന്നു.
English Summary: Fake Document: Attappadi Government College Principal file complaint against K Vidya