മഴയത്തും അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ; അമ്മയ്ക്കരികിൽ നക്ഷത്രയ്ക്ക് നിത്യനിദ്ര
Mail This Article
കായംകുളം ∙ മാവേലിക്കര പുന്നമൂട്ടിൽ ആനക്കൂട്ടിൽ വീട്ടിൽ, അച്ഛൻ ശ്രീമഹേഷിന്റെ വെട്ടേറ്റ് മരിച്ച മകൾ ആറുവയസ്സുകാരി നക്ഷത്രയുടെ മൃതദേഹം അമ്മവീടായ പത്തിയൂർ തൃക്കാർത്തികയിൽ സംസ്കരിച്ചു. കോരിച്ചൊരിയുന്ന മഴയത്തും ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനായി വീട്ടിലെത്തിയത്. വൈകിട്ട് നാല് മണിയോടെ അവസാന കോടിയും പുതപ്പിച്ച് അമ്മയ്ക്കരികിലേക്ക് നിത്യനിദ്രയ്ക്കായി നക്ഷത്രയെയും എത്തിച്ചു.
നാലു വർഷം മുൻപ് ഭർത്താവിന്റെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യചെയ്ത വിദ്യയെയും സംസ്കരിച്ചത് ഇവിടെയാണ്. അതിനരികിൽ പ്രത്യേകം തയാറാക്കിയ പെട്ടിയിലാക്കിയാണ് നക്ഷത്രയുടെ ഭൗതിക ശരീരം സംസ്കരിച്ചത്. വിദ്യയുടെ സഹോദരൻ വിഷ്ണു വിദേശത്തുനിന്നും രാവിലെ എത്തിയിരുന്നു.
വിഷ്ണു എത്തുന്നതിനുവേണ്ടിയാണ് നക്ഷത്രയുടെ സംസ്കാരം ഒരു ദിവസം വൈകി നടത്താൻ നിശ്ചയിച്ചത്. മകളെയും ചെറുമകളെയും നഷ്ടപ്പെട്ടതിന്റെ സങ്കടം കടിച്ചമർത്തിയാണ് മുത്തശ്ശിയും മുത്തച്ഛനും കുഴിയിലേക്ക് മണ്ണ് ഇട്ടത്. എ.എം.ആരിഫ് എംപി, രമേശ് ചെന്നിത്തല എംഎൽഎ, യു.പ്രതിഭ എംഎൽഎ എന്നിവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
English Summary: Nakshathra's Cremation Is Over