മാർക്ക് ലിസ്റ്റ് വിവാദം: ആർഷോയുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കും
Mail This Article
കൊച്ചി∙ മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ നൽകിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. പ്രത്യേക സംഘത്തിന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നേതൃത്വം നൽകുമെന്നും കൊച്ചി കമ്മിഷണർ കെ.സേതുരാമൻ പറഞ്ഞു. പരീക്ഷാ ഫലത്തിൽ തന്റെ പേര് വന്നത് ഗൂഢാലോചനയെന്നാണ് ആർഷോയുടെ ആരോപണം.
വിവാദത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ആർഷോ ഡിജിപിക്ക് പരാതി നൽകിയത്. പരാതി കൊച്ചി കമ്മിഷണർക്ക് കൈമാറിയിരുന്നു. അന്വേഷിച്ച് തുടർനടപടി സ്വീകരിക്കാൻ നിർദേശിച്ചാണ് കൊച്ചി കമ്മിഷണർക്ക് ഡിജിപി പരാതി കൈമാറിയത്.
മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇൻ ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾചറൽ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിലും ആർഷോയ്ക്കു മാർക്കോ ഗ്രേഡോ ഇല്ലെങ്കിലും ‘പാസ്ഡ്’ എന്നു രേഖപ്പെടുത്തിയിരുന്നതാണ് വിവാദമായത്. ആദ്യം ആർഷോയെ തള്ളിപ്പറഞ്ഞ കോളജ് അധികൃതർ പിന്നീട്, സാങ്കേതിക തടസ്സം മാത്രമാണെന്ന് വ്യക്തമാക്കിയിരുന്നു.
എറണാകുളം ജില്ലയിൽ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥ നിലനിൽക്കുന്നതിനാൽ മൂന്നാം സെമന്ററിലെ ഒരു പരീക്ഷയും താൻ എഴുതിയിട്ടില്ലെന്നാണ് ആർഷോയുടെ വാദം. പ്രചരിക്കുന്ന മാർക്ക് ലിസ്റ്റിൽ പറയുന്ന വിദ്യാർഥികൾക്കൊപ്പമല്ല താൻ പഠിച്ചതെന്നും അത് 2021 ബാച്ചിന്റെ ഫലമാണെന്നും ആർഷോ വ്യക്തമാക്കിയിരുന്നു. 2022 ബാച്ചിലാണ് പഠിച്ചത്. ചിലരുടെ ഇടപെടലിന്റെ ഭാഗമായാണ് മാർക്ക് ലിസ്റ്റ് പ്രചരിച്ചതെന്നും ആര്‍ഷോ വ്യക്തമാക്കിയിരുന്നു.
English Summary: Special Team to Investigate PM Arsho's Mark List Row