ADVERTISEMENT

ഇംഫാൽ∙ സംഘർഷാന്തരീക്ഷം തുടരുന്ന മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഗവര്‍ണറുടെ അധ്യക്ഷതയില്‍ പ്രത്യേക സംഘം. കേന്ദ്രസര്‍ക്കാര്‍ മുന്‍കയ്യെടുത്താണ് സമിതി രൂപീകരിച്ചത്. ഗവര്‍ണര്‍ അനുസൂയ യുകെയും മുഖ്യമന്ത്രിയും മന്ത്രിമാരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സമിതി മെയ്തെയ് – കുകി വിഭാഗങ്ങളിലെ വിവിധ സംഘടനകളുമായി കൂടിക്കാഴ്ച നടത്തും. 

അതേസമയം നിർണായക കൂടിക്കാഴ്ചകൾക്കായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മണിപ്പൂരിലെത്തി മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. കരസേനയെ മാത്രം വിശ്വസിക്കുന്ന കുക്കികള്‍ ഒരുവശത്ത്, കരസേനയും അസം റൈഫിള്‍സും ഉടന്‍ സംസ്ഥാനം വിടണമെന്ന് ആവശ്യപ്പെടുന്ന മെയ്തികള്‍ മറുവശത്ത് എന്ന അവസ്ഥയാണ് സംസ്ഥാനത്ത്. ഇരുവിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് സായുധ കലാപത്തിന് അവസാനമിടാന്‍ വടക്കുകിഴക്കിന്‍റെ സ്പന്ദനമറിയുന്ന ഹിമന്തയ്ക്കു കഴിയുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. 

ഇന്നലെ ഇംഫാൽ വെസ്റ്റിലെ കോകൻ ഗ്രാമത്തിലുണ്ടായ വെടിവയ്പ്പില്‍ കുക്കി വിഭാഗക്കാരായ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. അസം റൈഫിൾസാണ് മൂവരുടെയും മൃതദേഹങ്ങൾ വീണ്ടെടുത്തത്. കരസേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വെടിവയ്പ്പിനു മറുപടിയെന്നോണം കുക്കി സായുധ ഗ്രൂപ്പുകള്‍ ദേശീയപാത രണ്ടില്‍ ഉപരോധം പുനരാരംഭിച്ചു. കഴിഞ്ഞമാസം മൂന്നാംതീയതി തുടങ്ങിയ കലാപത്തില്‍ ഇതുവരെ സര്‍ക്കാര്‍ കണക്കില്‍ നൂറോളം ആളുകളാണ് കൊല്ലപ്പെട്ടത്. 35,000 ത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

English Summary: Himanta Biswa Sarma in manipur and met N Biren Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com