‘2019ൽ സർക്കാർ രൂപീകരിക്കാൻ 4 തവണ യോഗം, പവാർ ബിജെപിയെ പിന്നിൽനിന്നു കുത്തി’

Mail This Article
മുംബൈ∙ 2019ൽ മഹാരാഷ്ട്രയിൽ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിന് എൻസിപി നേതാവ് ശരദ് പവാർ യോഗം ചേർന്നുവെന്ന് മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജൻ. നാല് തവണ ഡൽഹിയിൽ യോഗം ചേർന്നെങ്കിലും ബിജെപിയെ പിന്നിൽനിന്ന് കുത്തുകയാണ് ചെയ്തതെന്നും മഹാജൻ ആരോപിച്ചു.
‘‘ശിവസേന ബിജെപിയുമായി ഇടഞ്ഞതോടെയാണ് ശരദ് പവാർ ഡൽഹിയിൽ യോഗം സംഘടിപ്പിച്ചത്. ആശങ്കപ്പെടേണ്ടതില്ലെന്ന് പാർട്ടി നേതാക്കൻമാരോട് അദ്ദേഹം പറയുകയും ചെയ്തു. ഡൽഹിയിൽ സംഘടിപ്പിച്ച ഒരു യോഗത്തിൽ അജിത് പവാറും പങ്കെടുത്തു. പക്ഷേ, എല്ലാം ബിജെപിയുടെ തന്ത്രങ്ങളാണെന്നാണ് അജിത് പവാർ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ദിവസം ശരദ് പവാർ പറഞ്ഞത്. എന്നാൽ എല്ലാം ശരദ് പവാർ അറിഞ്ഞിരുന്നു. ശരദ് പവാർ പിന്നിൽനിന്ന് കുത്തുന്ന പാരമ്പര്യമുള്ള ആളാണ്’’– മഹാജൻ പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിൽ ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും ചേർന്ന് സർക്കാർ രൂപീകരിച്ചെങ്കിലും 80 മണിക്കൂറിനുള്ളിൽ താഴെവീണു. തുടർന്ന് ശിവസേനയും കോൺഗ്രസും എൻസിപിയും ചേർന്ന് മഹാ വികാസ് അഘാഡി രൂപീകരിച്ച് മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കുകയായിരുന്നു. എന്നാൽ ശിവസേനയെ പിളർത്തി ബിജെപി വീണ്ടും അധികാരം പിടിച്ചു. പിന്നാലെ അജിത് പവാറിന്റെ നേതൃത്വത്തിൽ എൻസിപി നേതാക്കൾ ഈ സർക്കാരിൽ ചേരുകയായിരുന്നു.
English Summary: Sharad Pawar held 4 meetings with BJP in Delhi: Girish Mahajan