ഗവർണർ ഒപ്പിട്ടു; ആശുപത്രി സംരക്ഷണ ബിൽ നിയമമായി

Mail This Article
തിരുവനന്തപുരം ∙ ആശുപത്രി സംരക്ഷണ ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഒരാഴ്ച മുമ്പാണ് നിയമസഭ ബിൽ പാസാക്കി ഗവർണർക്ക് സമർപ്പിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അക്രമം തടയാനാണ് പുതിയ നിയമം. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന് ശേഷമാണ് നിയമനിർമാണ നടപടികൾ സർക്കാർ വേഗത്തിലാക്കിയത്. നിയമസഭ പാസാക്കിയ ലോകായുക്ത, സർവകലാശാല ഭേദഗതി ബില്ലുകളിൽ ഇതുവരെയും ഗവർണർ ഒപ്പിട്ടിട്ടില്ല.
ആശുപത്രികൾക്കും എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർക്കും എതിരായ അതിക്രമങ്ങൾക്കു കനത്ത ശിക്ഷ ഉറപ്പാക്കുന്നതിനുള്ളതാണ് നിയമം. ഭേദഗതി ബിൽ കഴിഞ്ഞ 8നാണ് സഭയിൽ അവതരിപ്പിച്ചത്. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും എതിരെ ആക്രമണം നടന്നാൽ ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണം. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതു മുതൽ 60 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം.
വിചാരണ നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കാൻ പരിശ്രമിക്കണം. കാലാവധി നീട്ടാൻ കോടതിക്ക് അധികാരമുണ്ട്. അത് 6 മാസത്തിൽ കൂടാൻ പാടില്ല. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ ജില്ലകളിൽ ഓരോ സെഷൻസ് കോടതിയെ സ്പെഷൽ കോടതിയായി നിയോഗിക്കും. പരമാവധി 7 വർഷവും ഒരു ലക്ഷം രൂപ പിഴയുമാണു ശിക്ഷ.
English Summary: Governor signed on hospital protection bill