തിരുവനന്തപുരം∙ അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കാൻ ഭരണത്തിന്റെ ചുമതലയുള്ളവര്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ‘‘വിവാദങ്ങൾക്കു മറുപടി പറയുന്നില്ല എന്നതിനെ ഞങ്ങളുടെ ദൗർബല്യമായി കാണരുത്. നിങ്ങൾക്ക് വിമർശിക്കാം, പത്രസ്വാതന്ത്രമില്ലേ?. ഞങ്ങൾക്ക് മറുപടി പറയാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്’’– മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണാത്തതു സംബന്ധിച്ച ചോദ്യത്തിന്, ആവശ്യമുള്ള കാര്യത്തിലൊക്കെ മുഖ്യമന്ത്രി പ്രതികരിക്കാറുണ്ടല്ലോ എന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ പദ്ധികളെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കാറുണ്ട്. ഒരുപക്ഷേ നിങ്ങൾ ചോദിക്കുന്നതിനു മറുപടി പറഞ്ഞിട്ടുണ്ടാകില്ല. നിങ്ങൾ പറയുന്ന തെറ്റായ കാര്യങ്ങൾ അവഗണിച്ചു എന്നുകണക്കാക്കാം. വിവാദമുണ്ടാക്കണ്ടല്ലോ. രണ്ടു കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ പുനഃംസംഘടനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് 20ന് എൽഡിഎഫ് യോഗം ചേരുമെന്നും കെ.ബി.ഗണേഷ്കുമാർ എംഎൽഎയ്ക്ക് മന്ത്രിസ്ഥാനം രണ്ടര വർഷം കഴിഞ്ഞ് നൽകാമെന്ന് ധാരണയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എൽജെഡിയും മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നത് സംബന്ധിച്ച ചോദ്യത്തിന്, എല്ലാ പാർട്ടിക്കും അവകാശപ്പെടാം, പക്ഷേ, മന്ത്രിമാരുടെ എണ്ണം എത്രയാകാം എന്നത് ഒരു പ്രശ്നമാണെന്നും കാനം പറഞ്ഞു. പുനഃസംഘടന മുഖംമിനുക്കൽ ആണോ എന്ന ചോദ്യത്തിന്, മുഖം ഒട്ടും മോശമായിട്ടില്ലെന്നും മിനുക്കേണ്ടകാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന്, കേസ് അന്വേഷിക്കുകയാണെന്നും നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെയെന്നും കാനം പറഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് തോൽവി സംബന്ധിച്ച ചോദ്യത്തിന്, ഉമ്മൻ ചാണ്ടി ഇല്ലാതായപ്പോ ഉമ്മൻ ചാണ്ടിയോടുള്ള എതിർപ്പ് ഇല്ലാതായി എന്നു കൂട്ടിയാൽ മതി എന്ന് അദ്ദേഹം വ്യക്തമാക്കി.
English Summary: Kanam Rajendran supports CM on his absence from the press meet