കരുവന്നൂർ: ഗോവിന്ദന്റെ ക്യാപ്സൂൾ പാർട്ടി അണികൾക്കു പോലും ദഹിക്കാത്തതെന്ന് കെ.സുരേന്ദ്രൻ

Mail This Article
കോഴിക്കോട്∙ സിപിഎം ഉന്നത നേതാക്കൾ നടത്തിയ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ പരസ്യമായി ന്യായീകരിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി സ്വയം പരിഹാസ്യനാവുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സിപിഎം നേതാക്കൾ പാവപ്പെട്ടവരുടെ പണം തട്ടിയെടുത്തതും 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതും ഗോവിന്ദൻ ന്യായീകരിക്കുകയാണ്. അഴിമതിക്കാർ കുടുങ്ങുമെന്നായപ്പോൾ പതിവുപോലെ സിപിഎം സംസ്ഥാന സെക്രട്ടറിയും സർക്കാരും ഇഡിക്കെതിരെ ഇറങ്ങി. മർദ്ദനവും ഇരവാദവുമെല്ലാം സിപിഎമ്മിന്റെ തിരക്കഥയുടെ ഭാഗമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കരുവന്നൂരിൽ സംസ്ഥാന സർക്കാർ സമഗ്ര അന്വേഷണം നടത്തിയെന്നാണു സിപിഎം സെക്രട്ടറി പറയുന്നത്. തെളിവുകൾ നശിപ്പിച്ചു പ്രതികളെ രക്ഷിക്കാനാണു സർക്കാർ അന്വേഷണം നടത്തിയത്. കേസ് അട്ടിമറിക്കാനാണു ക്രൈംബ്രാഞ്ച് ശ്രമിച്ചത്. സംസ്ഥാന സർക്കാരിന്റെ ഏജൻസികൾ തട്ടിപ്പുകാർക്കൊപ്പമായതു കൊണ്ടാണു സിപിഐ ബോർഡ് മെമ്പർമാർപോലും ഇഡി അന്വേഷണം ആവശ്യപ്പെട്ടത്. ഗോവിന്ദന്റെ ക്യാപ്സൂൾ പാർട്ടി അണികൾക്കു പോലും ദഹിക്കാത്തതാണ്. കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന ഗോവിന്ദന്റെ വാക്കുകൾ മറുപടി അർഹിക്കുന്നില്ല. സഹകരണമേഖലയെ കറവപ്പശുവാക്കി മാറ്റുന്ന സിപിഎം മടിയിൽ കനമുള്ളതു കൊണ്ടാണ് അമിത് ഷായെ ഭയക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കരിമണൽ മുതലാളിയുടെ മാസസപ്പടി ലിസ്റ്റിലുള്ള പിവി എന്ന പേര് പിണറായി വിജയൻ തന്നെയാണെന്നു വ്യക്തമായിട്ടും ഗോവിന്ദൻ അങ്ങനെയല്ലെന്നു പറയുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിനു തുല്ല്യമാണ്. പിണറായി വിജയന്റെയും കുടുംബത്തിന്റെയും അഴിമതികൾ ന്യായീകരിക്കുന്ന ജോലിയാണ് എം.വി. ഗോവിന്ദനുള്ളത്. കേരളത്തിൽ വ്യവസായം തുടങ്ങാനുള്ള തടസം നീക്കാനാണു മുഖ്യമന്ത്രിക്കും മകൾക്കും മറ്റു ഭരണ-പ്രതിപക്ഷ നേതാക്കൾക്കും പണം കൊടുത്തതെന്നാണു കരിമണൽ കമ്പനി പറയുന്നത്. അതിനെയാണു പച്ച മലയാളത്തിൽ ‘കൈക്കൂലി’ എന്ന് പറയുന്നത്. ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുകയാണു ചെയ്തത്. ഗോവിന്ദൻ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
English Summary: K Surendran respond to M V Govindan s explanation on Karuvannur Bank Scam