ഭാര്യ കൂട്ടബലാത്സംഗത്തിന് ഇരയായി; ഉപദ്രവിച്ചവരുടെ പേരു വെളിപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തു

Mail This Article
ലക്നൗ∙ ഭാര്യ കൂട്ടബലാത്സംഗത്തിന് ഇരയായതിനു പിന്നാലെ ദമ്പതികൾ വിഷം കഴിച്ചു ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണു സംഭവം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവരും വിഷം കഴിച്ചത്. ഭർത്താവ് അന്നുതന്നെ മരിച്ചു. ഗൊരക്പുരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഭാര്യയും മരിച്ചു.
വിഷം കഴിക്കുന്നതിനു മുമ്പ് തങ്ങളെ ഉപദ്രവിച്ചവരുടെ പേരുകൾ വിഡിയോ സന്ദേശത്തിലൂടെ ദമ്പതികൾ വെളിപ്പെടുത്തിയിരുന്നു. യുവാവിന്റെ സഹോദരന്റെ പരാതിയിൽ രണ്ടു പേർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. ആദർശ് (25), ത്രിലോകി (45) എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണം തുടരുകയാണ്. വസ്തു വിൽപ്പനയുമായി ബന്ധപ്പെട്ട പ്രശ്നമാണു കൂട്ടബലാത്സംഗത്തിനു പിന്നിലെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
മരിച്ച ദമ്പതികൾക്കു മൂന്നു കുട്ടികളാണുള്ളത്. വെള്ളിയാഴ്ച രാവിലെ സ്കൂളിൽ പോവാനായി തയാറാകവേ മാതാപിതാക്കളെത്തി വിഷം കഴിച്ചെന്നും മരിക്കാൻ പോവുകയാണെന്നും പറഞ്ഞതായി കുട്ടികൾ പൊലീസിനോട് പറഞ്ഞു.
English Summary: Couple committed suicide after woman was raped in Uttar Pradesh