റഹ്മാൻ സംഗീത നിശയ്ക്ക് അനുവദിച്ചതിലും ഇരട്ടി ടിക്കറ്റ് വിൽപന; സംഘാടകർക്ക് എതിരെ കേസ്

Mail This Article
ചെന്നൈ ∙ എ.ആർ.റഹ്മാൻ സംഗീത നിശയിൽ അനുവദിച്ചതിലും ഇരട്ടി ടിക്കറ്റ് വിൽപന നടത്തിയെന്ന പരാതിയിൽ സംഘാടകർക്കെതിരെ താംബരം പൊലീസ് കേസെടുത്തു. കഴിഞ്ഞ 10നു നടന്ന ‘മറക്കുമാ നെഞ്ചം’ എന്ന പരിപാടി സംഘടിപ്പിച്ച എസിടിസി ഈവന്റ്സിനെതിരെയാണു കേസ്. അനധികൃത ടിക്കറ്റ് വിൽപന വഴി ഗതാഗത തടസ്സം, സ്ത്രീകൾക്കെതിരെ അതിക്രമം എന്നിവ ഉൾപ്പെടെ നടന്നിരുന്നു.
വേണ്ടത്ര സൗകര്യങ്ങളൊരുക്കാതെയാണു പരിപാടി സംഘടിപ്പിച്ചതെന്നും പരാതി ഉയർന്നിരുന്നു. ഒട്ടേറെ പരാതികളെത്തിയതോടെ ഡിജിപി ശങ്കർ ജീവാളാണു നടപടിക്കു നിർദേശം നൽകിയത്. താംബരം കമ്മിഷണർ എ.അമൽരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. 20,000 ടിക്കറ്റ് മാത്രം വിൽക്കാൻ അനുവാദമുണ്ടായിരിക്കെ 40000ലേറെ ടിക്കറ്റ് വിറ്റെന്നും കണ്ടെത്തിയിരുന്നു.
English Summary: Organisers of AR Rahman’s Marakkuma Nenjam concert booked