തൃശൂരിൽ മദ്യസൽക്കാരത്തിനിടെ സംഘർഷം; അവശനായി റോഡരികിൽ കണ്ട യുവാവ് മരിച്ചു

Mail This Article
തൃശൂർ ∙ മദ്യസൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദനമേറ്റ് യുവാവ് മരിച്ചു. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിൽ സുനാമി കോളനിയിൽ താമസിക്കുന്ന കാവുങ്ങൽ ധനേഷ് (36) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ധനേഷും നാലു സുഹൃത്തുക്കളും ചേർന്ന് ധനേഷിന്റെ വീട്ടിൽ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളിലൊരാളുമായി അടിപിടിയുണ്ടായി. മറ്റു മൂന്നു പേരും പോയ ശേഷമായിരുന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായത്.
വൈകിട്ടോടെ ധനേഷ് മറ്റുള്ളവരെയും കൂട്ടി ഈ സുഹൃത്തിനെ അന്വേഷിച്ച് തൊട്ടടുത്ത കള്ളുഷാപ്പിലെത്തി. ബഹളം വയ്ക്കുന്നതറിഞ്ഞ് എത്തിയ പൊലീസ്, ധനേഷ് ഒഴികെ മറ്റു മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. പരുക്കേറ്റിരുന്ന ധനേഷിനോട് ആശുപത്രിയിൽ പോകാനും ആവശ്യപ്പെട്ടു. എന്നാൽ അഞ്ചരയോടെ ധനേഷിനെ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തുകയായിരുന്നു.
പൊലീസെത്തി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary: Youth Found Dead at Road Side in Thrissur