കുടിവെള്ള കണക്ഷൻ ഉപയോഗിക്കരുതെന്ന് ദലിത് കുടുംബത്തെ വിലക്കി: ജല അതോറിറ്റിക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ

Mail This Article
കോഴിക്കോട്∙ മതിയായ രേഖകൾ നൽകിയില്ലെന്ന് ആരോപിച്ച് കുടിവെള്ള കണക്ഷൻ ഉപയോഗിക്കുന്നതിൽനിന്ന് ദലിത് കുടുംബത്തെ വിലക്കിയ ജല അതോറിറ്റിക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ. മലാപ്പറമ്പ് ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ സംഭവത്തെക്കുറിച്ച് പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ കെ.ബൈജുനാഥ് നിർദേശം നൽകി.
കോർപറേഷൻ ഇരുപത്തിനാലാം വാർഡിൽ അരുളപ്പാട് താഴം സത്യനെയാണ് തടഞ്ഞത്. ഏഴു വർഷം മുൻപ് മരിച്ച മാതാവിന്റെ പേരിലുള്ള ഒന്നര സെന്റ് സ്ഥലത്താണ് സത്യനും കുടുംബവും താമസിക്കുന്നത്. സിവിൽ എൻജിനീയറിങ് വിദ്യാർഥിയായ മകൾക്കും പത്താം ക്ലാസ് വിദ്യാർഥിയായ മകനും അടങ്ങുന്നതാണ് കുടുംബം. ഇവർക്കു സ്വന്തമായി കിണറില്ല.
വീടിനു സമീപമുള്ള പൊതുടാപ്പിൽ നിന്നാണ് ഇവർ വെള്ളമെടുക്കുന്നത്. നഗരസഭയുടെ അമൃത് പദ്ധതി പ്രകാരമാണ് ഇവർക്ക് കുടിവെള്ള കണക്ഷൻ ലഭിച്ചത്. പദ്ധതി പ്രകാരം എല്ലാവർക്കും കുടിവെള്ള കണക്ഷൻ ലഭിച്ചതിനാൽ പൊതുടാപ്പ് വിച്ഛേദിക്കപ്പെട്ടു.
പൈപ്പ് കണക്ഷനു വേണ്ടി സത്യൻ സമർപ്പിച്ച അപേക്ഷയിൽ സഹോദരങ്ങളുടെ സമ്മതപത്രമില്ലെന്ന് ആരോപിച്ചാണ് വെള്ളം ഉപയോഗിക്കുന്നതിൽ നിന്നും കുടുംബത്തെ ഉദ്യോഗസ്ഥർ വിലക്കിയത്. സഹോദരങ്ങൾ ജില്ലയ്ക്കു പുറത്താണ് താമസം. റസിഡൻസ് അസോസിയേഷൻ നൽകുന്ന വെള്ളമാണ് ഇവർക്ക് ഇപ്പോൾ ആശ്രയം. ഒക്ടോബറിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
അതേസമയം, 29ന് രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ് നിപ്പ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ റദ്ദാക്കി. ഒക്ടോബർ 31ന് സിറ്റിങ് നടത്തും.
English Summary: Dalit family banned from using drinking water connection; Human Rights Commission against Water Authority