സുധാകരനും സലാമും ഉൾപ്പെട്ട ചാരിറ്റബിൾ സൊസൈറ്റി 8 വർഷമായി റിട്ടേൺ ഫയൽ ചെയ്യുന്നില്ല: വി.എൻ.വാസവൻ നിയമസഭയിൽ

Mail This Article
തിരുവനന്തപുരം∙ മുൻ മന്ത്രി ജി.സുധാകരൻ പ്രസിഡന്റും അമ്പലപ്പുഴ എംഎൽഎ എച്ച്.സലാം സെക്രട്ടറിയുമായി അമ്പലപ്പുഴയിൽ പ്രവർത്തിക്കുന്ന ചേതന പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി 8 വർഷമായി വാർഷിക റിട്ടേണുകൾ ഫയൽ ചെയ്തില്ല. വർഷത്തിലൊരിക്കലാണ് റിട്ടേൺ ഫയൽ ചെയ്യേണ്ടത്. സ്ഥാപനത്തിനു വീഴ്ച പറ്റിയകാര്യം മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ സ്ഥിരീകരിച്ചു.
2015 ഡിസംബറിലാണ് സ്ഥാപനം രൂപീകരിച്ചത്. 1955ലെ തിരു–കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാർമിക സംഘങ്ങൾ റജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമപ്രകാരം ഓരോ വർഷവും വരവു ചെലവു കണക്കുകൾ പൊതുയോഗത്തിൽ അവതരിപ്പിക്കണം. ആദ്യത്തെ തവണ ഭരണസമിതി നിയോഗിക്കുന്ന ഓഡിറ്ററും പിന്നീട് പൊതുയോഗത്തില്‍ നിയമിതനാകുന്ന ഓഡിറ്ററും കണക്കുകൾ പരിശോധിക്കണം.
ഭരണസമിതിയിലെ രണ്ട് അംഗങ്ങളെങ്കിലും സാക്ഷ്യപ്പെടുത്തിയ കണക്കുകളുടെ പകർപ്പ് പൊതുയോഗം ചേർന്ന തീയതി മുതൽ 21 ദിവസത്തിനകം ജില്ലാ റജിസ്ട്രാർ മുൻപാകെ ഫയൽ ചെയ്യണം. വീഴ്ച വരുത്തിയാൽ ഭരണസമിതി അംഗത്തിന് നിശ്ചിത പിഴ ഏർപ്പെടുത്തും. പിഴയൊടുക്കാൻ വ്യവസ്ഥ ഉള്ളതിനാൽ സംഘത്തിനെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. സംഘത്തിനു വേണ്ടി ചെക്കിൽ ഒപ്പിടുന്നത് ആരാണെന്ന് ജില്ലാ റജിസ്ട്രാർ ഓഫിസിൽ നൽകിയ രേഖകളിൽനിന്നും വ്യക്തമല്ലെന്നും അൻവര്‍ സാദത്തിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കി.
English Summary: Palliative and Charitable Society operating in Ambalapuzha with EX Minister G. Sudhakaran and Ambalapuzha MLA H. Salam Did Not File Annual Returns For Eight years.