കോൺഗ്രസ് നിലപാട് തലവേദന; ഇന്ത്യ മുന്നണി സീറ്റ് വിഭജനത്തിൽ നിതീഷ്–ലാലു കൂടിക്കാഴ്ച

Mail This Article
പട്ന ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ ‘ഇന്ത്യ’ മുന്നണി സീറ്റു വിഭജനം സംബന്ധിച്ചു മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി അധ്യക്ഷൻ ലാലു യാദവും ചർച്ച നടത്തി. നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.
ബിഹാറിൽ 10 സീറ്റിൽ മൽസരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി പ്രഖ്യാപിച്ചത് സഖ്യകക്ഷികൾക്ക് തലവേദനയായിട്ടുണ്ട്. ബിഹാറിലെ 40 സീറ്റിൽ ജെഡിയു – ആർജെഡി കക്ഷികൾ 15 സീറ്റുകളിൽ വീതവും കോൺഗ്രസും ഇടതു കക്ഷികളും ചേർന്നു 10 സീറ്റുകളിലും മൽസരിക്കണമെന്നാണു നേരത്തേ ആർജെഡി – ജെഡിയു കക്ഷികൾ ധാരണയിലെത്തിയത്. കോൺഗ്രസ് നേതൃത്വം 10 സീറ്റിൽ മൽസരിക്കുമെന്നു പ്രഖ്യാപിച്ചതോടെ ഫലത്തിൽ ഇടതുകക്ഷികളുടെ സീറ്റിന്റെ കാര്യത്തിൽ അനിശ്ചിതത്വമായി. ഇതേ തുടർന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയും ലാലു യാദവിനെ സന്ദർശിച്ചു സീറ്റു വിഭജനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇടതു കക്ഷികളിൽ സിപിഎം, സിപിഐ കക്ഷികൾക്കു പുറമേ സിപിഐ (എംഎൽ)യും സഖ്യത്തിലുണ്ട്. സീറ്റു വിഭജനത്തിൽ വിട്ടുവീഴ്ച ചെയ്യാനായി കോൺഗ്രസ് നേതൃത്വത്തോട് നിതീഷും ലാലുവും അഭ്യർഥിക്കുമെന്നാണ് സൂചനകൾ.
English Summary: CM Nitish Kumar discussed seat sharing issues of India alliance in Bihar