ഹിന്ദുക്കളെ വിഭജിച്ച് രാജ്യം ഭരിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം: നരേന്ദ്ര മോദി

Mail This Article
ജഗ്ദൽപുർ∙ ഹിന്ദുക്കളെ വിഭജിച്ച് രാജ്യം ഭരിക്കാനാണ് കോൺഗ്രസ് ലക്ഷ്യംവയ്ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തിസ്ഗഡിലെ ജഗദൽപുർ, ബസ്റ്റർ മേഖലകളിലായി 27,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വർഷം ഛത്തിസ്ഗഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മോദി ഛത്തിസ്ഗഡിലെത്തിയത്.
കോൺഗ്രസ് സർക്കാർ ഛത്തിസ്ഗഡിന്റെ സ്ഥിതി പരിതാപകരമാക്കിയെന്ന് നരേന്ദ്ര മോദി പറഞ്ഞു. ‘‘എല്ലാവരും ഈ സർക്കാരിനെ മടുത്തു. അഴിമതിയും കുറ്റകൃത്യങ്ങളും ഉച്ചസ്ഥായിയിലെത്തി. രാജസ്ഥാനും ഛത്തിസ്ഗഡും കുറ്റകൃത്യങ്ങളുടെ എണ്ണം കൂട്ടുന്നതിന് മത്സരിക്കുകയാണ്. ഇവിടെ വികസനം കാണാനാകുന്നത് പോസ്റ്ററുകളിലും കോൺഗ്രസ് നേതാക്കളുടെ ലോക്കറുകളിലുമാണ്. ഛത്തിസ്ഗഡിലെ പ്രകൃതിവിഭങ്ങൾ മോഷ്ടിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളത്. ഛത്തീസ്ഗഡ് മാറ്റം ആവശ്യപ്പെടുന്നു.
‘‘ഏല്ലാ കോണുകളിലും വികസനം എത്തിയാൽ മാത്രമേ വികസിത ഇന്ത്യ എന്ന ആശയം പൂർണമാകൂ. റെയിൽവെ നെറ്റ്‌വർക്ക് വൈദ്യുതീകരിച്ച ശേഷം വന്ദേ ഭാരത് ആരംഭിച്ചു. വരും വർഷങ്ങളിൽ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കേന്ദ്ര സർക്കാർ വികസനം ഉറപ്പാക്കും’’.– മോദി പറഞ്ഞു. എൻഎംഡിസി സ്റ്റീൽ പ്ലാന്റ്, അന്തഗഡ്–തർക്കോയി റെയിൽവെ ലൈൻ തുടങ്ങിയവയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.
English Summary: Congress aims to run India by dividing Hindus: PM Modi