വാക്പോരിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് മതവിദ്വേഷം പ്രചരിപ്പിച്ചു; അനിൽ ആന്റണിക്കെതിരെ കേസ്

Mail This Article
കാസർകോട് ∙ സാമൂഹിക മാധ്യമത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതിയിൽ ബിജെപി ദേശീയ വക്താവും ദേശീയ സെക്രട്ടറിയുമായ അനിൽ ആന്റണി ഉൾപ്പെടെ 2 പേർക്കെതിരെ സൈബർ പൊലീസ് കേസെടുത്തു. എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി എം.ടി.സിദ്ധാർഥൻ നൽകിയ പരാതിയിലാണ് കേസ്. കാസർകോട് കുമ്പളയിൽ കോളജിനടുത്ത് ബസ് സ്റ്റോപ്പ് ആവശ്യപ്പെട്ട് വിദ്യാർഥിനികൾ സ്വകാര്യ ബസ് തടഞ്ഞ വിഡിയോ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് അനിൽ ആന്റണിയെയും ആനന്ദി നായർ എന്ന എക്സ് അക്കൗണ്ട് ഐഡിയെയും കേസിൽ പ്രതി ചേർത്തത്. ഐടി ആക്ടിലെ 153 എ വകുപ്പ് പ്രകാരമാണ് കേസ്.
വിദ്യാർഥിനികൾ ബസ് തടഞ്ഞതിനെ തുടർന്ന് യാത്രാ തടസമുണ്ടായതിനെ ബസിലെ ഒരു യാത്രക്കാരി ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്ന് ഈ യാത്രക്കാരിയും വിദ്യാർഥിനികളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഈ തർക്കത്തിന്റെ വിഡിയോ എടുത്ത് മുസ്‌ലിം മതാചാരപ്രകാരമുള്ള വസ്ത്രം ധരിക്കാത്തതിന്റെ പേരിൽ കേരളത്തിൽ ബസിൽ ഒരു ഹിന്ദു സ്ത്രീയെ അപമാനിക്കുന്നുവെന്നായിരുന്നു വ്യാജ പ്രചാരണം. വിദ്വേഷ പോസ്റ്റുകൾ തുടർച്ചയായി സമൂഹിക മാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഒരു എക്സ് അക്കൗണ്ടാണ് പ്രചാരണം തുടങ്ങിയത്. പിന്നാലെ അനിൽ ആന്റണിയും ഇത് ഷെയർ ചെയ്യുകയായിരുന്നു.
‘ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസിനും സിപിഎമ്മിനും ആധിപത്യമുള്ള കേരളത്തിലെ മതേതരത്വം ഇതാണ്’ എന്നായിരുന്നു അനിലിന്റെ വിമർശനം. പ്രചാരണം തെറ്റാണെന്ന് വിമർശനം ഉയർന്നതോടെ അനിൽ ആന്റണി പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.