ദമ്പതികൾ വരച്ച രേഖാചിത്രം കിറുകൃത്യം, അഭിനന്ദനപ്രവാഹം; സന്തോഷം പങ്കുവച്ച് കുറിപ്പ്

Mail This Article
തിരുവനന്തപുരം∙ കൊല്ലം ഓയൂരില്‍നിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതികളുടെ രേഖാ ചിത്രം കൃത്യമായി വരച്ചു പ്രതികളെ കണ്ടെത്തുന്നതിൽ നിർണായകമായത് സി-ഡിറ്റ് ജീവനക്കാരാനായ ആർ.ബി.ഷജിത്തും ഭാര്യ സ്മിത എം.ബാബുവുമാണ്. തങ്ങൾ വരച്ച രേഖാചിത്രങ്ങൾ അന്വേഷണത്തിൽ നിർണായകമായതിൽ സന്തോഷം പങ്കുവച്ചു ഷജിത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ നിരവധിപേരാണ് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്.
കുട്ടിയെ കാണാതായ ദിവസം രാത്രി 12 മണിയോടെ പ്രതികളുടെ രേഖാചിത്രം വരയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസിപി പ്രദീപ് ഫോൺ വിളിച്ചെന്നാണു ഷജിത്ത് പറയുന്നത്. രേഖാചിത്രങ്ങൾ വെളുപ്പിനു നാലുമണിയോടെ തയാറാക്കി നൽകിയെന്നും കുട്ടിയെ കണ്ടെത്തിയ ശേഷം കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിക്ടോറിയ ആശുപത്രിയിൽവച്ചു മൂന്നുരേഖാ ചിത്രം കൂടി വരച്ചുനൽകുകയായിരുന്നെന്നും ഷജിത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ഷജിത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കൊല്ലം ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടു പോയ രാത്രി 12 മണിയായപ്പോൾ എസിപി പ്രദീപ് സാറിന്റെ ഫോൺ വന്നു. പ്രതികളുടെ രേഖാ ചിത്രം വരയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആദ്യം രണ്ട് ദൃക്സാക്ഷികളെ ഞങ്ങളുടെ വീട്ടിലേക്കു കൊണ്ടുവന്നു. അവർ പറഞ്ഞതനുസരിച്ചു രേഖാചിത്രങ്ങൾ വെളുപ്പിനു 4 മണിയോടെ തയാറാക്കി നൽകി.
പിന്നീട് കുട്ടിയെ കണ്ടെത്തിയ ശേഷം കുഞ്ഞിന്റെ അഭിപ്രായം കേട്ട ശേഷം കൊല്ലം വിക്ടോറിയ ഹോസ്പിറ്റലിൽ വച്ചു മൂന്നു രേഖാ ചിത്രം കൂടി വരച്ചു നൽകി. ഇപ്പോൾ അന്വേഷണത്തിനു നിർണ്ണായക കാരണം ഞങ്ങൾ വരച്ച രേഖാ ചിത്രങ്ങൾ കൂടി കാരണമായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം. കൂടെ ഉറക്കമൊഴിച്ചു നിന്ന പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, വിനോദ് റസ്പോൺസ് മറ്റ് സുഹൃത്തുക്കൾ എല്ലാവർക്കും നന്ദി, സ്നേഹം.