പാസ്പോർട്ടും രേഖകളും നഷ്ടമായ ഫ്രഞ്ച് പൗരൻ ആശുപത്രിയിൽ; പണമില്ലാത്തതിനാൽ പരിശോധന മുടങ്ങി

Mail This Article
കോഴിക്കോട്∙ പാസ്പോർട്ടും അനുബന്ധ രേഖകളും നഷ്ടമായ ഫ്രഞ്ച് പൗരൻ ഷോഗ് ഐസ (66) മെഡിക്കൽ കോളജ് ആശുപത്രി ചികിത്സയിൽ. ശ്വാസകോശ രോഗത്തെത്തുടർന്ന് കഴിഞ്ഞ നാലിനാണ് ആശുപത്രിയിലെ ഒന്നാം വാർഡിൽ പ്രവേശിപ്പിച്ചത്.
ഇദ്ദേഹത്തിനും കുടുംബത്തിനും കഴിഞ്ഞ ഒക്ടോബർ 17ന് ആണ് ഇന്ത്യയിലേക്ക് വീസ അനുവദിച്ചത്. മുംബൈയിൽ നിന്ന് ഗോവയിലെത്തി. കുടുംബം അവിടെ നിന്നു നാട്ടിലേക്ക് മടങ്ങി. കർണാടകയിൽ ഉത്സവത്തിൽ പങ്കെടുക്കാനാണ് ഷോഗ് ഐസ അവിടെ നിന്നതെന്നു പറയുന്നു.
കഴിഞ്ഞ ഒന്നിന് 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഷോഗ് ഐസയെ പിന്നീട് കാണാതായിരുന്നു. രോഗം കൂടി അവശനിലയിൽ കഴിഞ്ഞ നാലിനു വീണ്ടും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒന്നിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കൈവശം ഉണ്ടായിരുന്ന ബാഗും രേഖകളും നഷ്ടമായിട്ടുണ്ട്.
ഇദ്ദേഹത്തിനു സിടി സ്കാൻ പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ടെങ്കിലും പണമില്ലാത്തതിനാൽ നടന്നിട്ടില്ല. ഷോഗ് ഐസയ്ക്കു സൗജന്യ ചികിത്സയും സാമൂഹികനീതി വകുപ്പിന്റെ സംരക്ഷണവും നൽകണമെന്നും നാട്ടിലെത്തിക്കാനുള്ള ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ട് നൗഷാദ് തെക്കയിൽ മുഖ്യമന്ത്രിക്കു പരാതി നൽകി.