20 മണിക്കൂർ വരെ ഇരുമുടിക്കെട്ടുമായി വരിനിൽക്കേണ്ട അവസ്ഥ, വെള്ളം പോലും കിട്ടുന്നില്ല: ചെന്നിത്തല

Mail This Article
തിരുവനന്തപുരം∙ ശബരിമലയിൽ തീർഥാടനത്തിന് എത്തുന്ന ഭക്തർക്കു യാതൊരുവിധ സൗകര്യവും ഒരുക്കിയിട്ടില്ലെന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ഗൗരവപൂർവമായ സമീപനമുണ്ടാകണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘‘അയ്യപ്പഭക്തന്മാർക്ക് ഒരു നിവർത്തിയുമില്ലാത്ത അവസ്ഥയാണു ശബരിമലയിൽ. ധാരാളം ആളുകൾ ഞങ്ങളെ ഫോൺ ചെയ്ത് വിവരം അറിയിക്കുന്നുണ്ട്. 20 മണിക്കൂർ വരെ ഇരുമുടിക്കെട്ടുമായി വരിനിൽക്കേണ്ട അവസ്ഥയാണ് ശബരിമലയിൽ. വെള്ള പോലും കിട്ടുന്നില്ല. യാതൊരു സൗകര്യവുമില്ല. ഈ നിലയിലാണോ ശബരിമല തീർഥാടനം സർക്കാർ ഒരുക്കേണ്ടത്’’–ചെന്നിത്തല ചോദിച്ചു.
‘‘അയ്യപ്പഭക്തന്മാർക്കു സർക്കാർ സൗകര്യം ഒരുക്കണം. ഇടത്താവളങ്ങളിൽ ഒരു സൗകര്യവും സർക്കാർ ഒരുക്കിയിട്ടില്ല. പമ്പയിലും നിലയ്ക്കലും ഇടത്താവളങ്ങളിലും ആവശ്യമായ സൗകര്യം ഒരുക്കികൊടുക്കുകയും തിരക്കു ക്രമീകരിക്കുകയും ചെയ്താൽ ബുദ്ധിമുട്ട് ഒഴിവാകും. യാതൊരുവിധ ക്രമീകരണവും സർക്കാർ ചെയ്യുന്നില്ലെന്ന പരാതികൾ ഉയർന്നുവരികയാണ്. അയ്യപ്പഭക്തന്മാർ വലിയ പ്രതിസന്ധി നേരിടുകയാണ്. മുഖ്യമന്ത്രി ഇടപെടണം. പരിചയ സമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ വിനിയോഗിക്കണം. ദേവസ്വം ബോർഡും സർക്കാരും ചേർന്നു പദ്ധതി തയാറാക്കണം. നാഥനും നമ്പിയുമില്ലാത്ത അവസ്ഥയാണ്. ഗൗരവപൂർവമായ സമീപനം സർക്കാർ സ്വീകരിക്കണം’’–ചെന്നിത്തല വിശദീകരിച്ചു.