ക്യാപ്പിറ്റൾ ആക്രമണം: കൊളറാഡോയ്ക്കു പിന്നാലെ മെയ്ൻ സംസ്ഥാനത്ത് മത്സരിക്കുന്നതിലും ട്രംപിന് വിലക്ക്

Mail This Article
വാഷിങ്ടൻ∙ 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വീണ്ടും വിലക്ക്. മെയ്ൻ സംസ്ഥാനമാണ് ട്രംപിന് വിലക്കേർപ്പെടുത്തിയത്. 2021 ലെ യുഎസ് ക്യാപ്പിറ്റൾ ആക്രമണത്തിൽ പങ്കുണ്ടെന്ന പേരിലാണ് നടപടി. നേരത്തേ, ഇതേ കേസിൽ കൊളറാഡോ സംസ്ഥാനത്തു മത്സരിക്കുന്നതിൽനിന്നു വിലക്കി കൊളറാഡോ സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് മെയ്ൻ സംസ്ഥാനത്തും വിലക്ക്.
2021 ജനുവരി 6 നുണ്ടായ സംഭവങ്ങൾ ‘പുറത്തുപോകുന്ന പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹത്തിന്റെ അറിവോടെയും പിന്തുണയോടെയുമാണ് സംഭവിച്ചതെന്നും’ മെയ്ൻ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസിന്റെ വിധിയിൽ പറയുന്നു. നമ്മുടെ സർക്കാരിന്റെ അടിത്തറ ഇളക്കുന്ന തരത്തിലുള്ള ആക്രമണം യുഎസ് ഭരണഘടന സഹിക്കില്ലെന്നും വിധിന്യായത്തിൽ പറയുന്നു. അതേസമയം, മെയിൻ സ്റ്റേറ്റ് സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ ട്രംപ് അപ്പീൽ നൽകുമെന്ന് ക്യാംപെയ്‌ൻ വക്താവ് സ്റ്റീവൻ ച്യൂങ് പറഞ്ഞു.
വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഔദ്യോഗിക പദവികളിൽനിന്നു വിലക്കുന്ന ഭരണഘടനയുടെ 14–ാം ഭേദഗതിയിലെ മൂന്നാം വകുപ്പ് പ്രകാരമാണ് ലഹളയിൽ ട്രംപിനു പങ്കുണ്ടെന്നു വിചാരണക്കോടതി വിധിച്ചത്. എന്നാൽ, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കീഴ്ക്കോടതി വിലക്കിയിരുന്നില്ല. ഇതാദ്യമായാണു 14–ാം ഭേദഗതി പ്രകാരം യുഎസിൽ ഒരു പ്രസിഡന്റ് സ്ഥാനാർഥിക്കു കോടതി വിലക്കേർപ്പെടുത്തുന്നത്.