‘നിരവധി മുറിവുകൾ, വടികൊണ്ട് അടിച്ച പാട്’: തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Mail This Article
വൈത്തിരി∙ പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ വിദ്യാർഥിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വിദ്യാർഥി ക്രൂരമർദനത്തിനിരയായെന്നു റിപ്പോർട്ടിൽ പറയുന്നു. രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകൾ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. വടികൊണ്ട് അടിച്ചതിന്റെ പാടുകളുമുണ്ട്. കഴുത്തിലെ മുറിവിൽ അസ്വാഭാവികതയുണ്ട്. കുരുക്കു മുറുകിയ ഭാഗത്ത് അസാധാരണ മുറിവുണ്ട്. മരണകാരണം തൂങ്ങിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also: വെറ്ററിനറി സർവകലാശാലാ വിദ്യാർഥിയുടെ മരണം: എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ 12 പേർക്ക് സസ്പെൻഷൻ
രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് കുറക്കോട് പവിത്രം വീട്ടിൽ ജെ.എസ്. സിദ്ധാർഥനെ (21) ഈ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയൻ പ്രസിഡന്റും അടക്കം 12 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു.
പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുടൾപ്പെടെ 12 പേരെയാണ് സസ്പെൻഡ് ചെയ്തത്. സിദ്ധാർഥന്റെ മരണത്തിൽ വിദ്യാർഥികളുടെ പരാതിയെത്തുടർന്ന് ആന്റി റാഗിങ് കമ്മിറ്റി യോഗം ചേർന്നാണ് സസ്പെൻഷൻ തീരുമാനമെടുത്തത്.
സിദ്ധാർഥന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മാതാവ് ഷീബ മുഖ്യമന്ത്രി, എഡിജിപി തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു. ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേ പരിപാടിക്കിടെയുണ്ടായ സംഭവത്തിന്റെ പേരിൽ സിദ്ധാർഥനെ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചതായും പരസ്യവിചാരണ നടത്തിയതായും ഇതേത്തുടർന്നാണു സിദ്ധാർഥന്റെ മരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.