തൃശൂർ പൂരം നടത്തിപ്പ്: ഉത്തരവ് ഇറക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായോ? വിശദീകരണം തേടിയെന്ന് എ.കെ.ശശീന്ദ്രൻ

Mail This Article
കണ്ണൂർ∙ തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച സർക്കുലർ വിവാദമായ സാഹചര്യത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് അഡീഷനൽ ചീഫ് സെക്രട്ടറി വിശദീകരണം തേടിയിട്ടുണ്ടെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. ഉത്തരവ് ഇറക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായെന്ന ആക്ഷേപത്തിലാണു നടപടി. ഗൗരവമായ വിഷയം ലാഘവത്തോടെയാണു കൈകാര്യം ചെയ്തതെന്നാണ് ആക്ഷേപം. വിശദീകരണം കിട്ടിയശേഷം നടപടി സ്വീകരിക്കും.
ആളുകളും പൂരത്തിനുള്ള ആനകളും തമ്മിലുള്ള അകലം 50 മീറ്റർ വേണമെന്ന നിർദേശം പ്രാവർത്തികമാക്കാൻ പറ്റില്ലെന്ന പരാതിയാണുയർന്നത്. അകലം 6 മീറ്റർ ആയി ചുരുക്കാൻ ദേവസ്വം ബോർഡ് മുന്നോട്ടുവച്ച നിർദേശം കോടതി അംഗീകരിച്ചിട്ടുണ്ട്. ആനകളുടെയും ജനങ്ങളുടേയും സുരക്ഷിതത്വം ഉറപ്പ് വരുത്തും. തൃശൂർ പൂരം പൂർവാധികം ഭംഗിയായി നടക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചിട്ടുണ്ട്. പൂരം അട്ടിമറിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന പ്രചാരണമാണ് നടന്നത്. മുതലെടുപ്പ് രാഷ്ട്രീയമാണ് ഇതിന് പിന്നിൽ. തെറ്റിദ്ധാരണ പരത്തി വിവാദമുണ്ടാക്കാനാണു ശ്രമം നടന്നത്. പൂരം ഗംഭീരമായി നടക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.