രാധിക ഖേര പാർട്ടി വിട്ടു, നിർമല സാപ്രെ ബിജെപിയിൽ; കോൺഗ്രസിനു തിരിച്ചടി

Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ, പാർട്ടി വക്താവ് രാധിക ഖേര കോൺഗ്രസ് വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണു രാധികയുടെ രാജി. കുറച്ചുകാലങ്ങളായി ഛത്തീസ്ഗഡിലെ സംസ്ഥാന നേതാക്കളുമായി രാധിക അസ്വാരസ്യത്തിലായിരുന്നു. മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ നിർമല സാപ്രെ ബിജെപിയിൽ ചേർന്നതും കോൺഗ്രസിനു തിരിച്ചടിയായി.
പുരുഷ മേധാവിത്വ മാനസികാവസ്ഥയുള്ള ആളുകളെ തുറന്നുകാട്ടുമെന്നു പ്രഖ്യാപിച്ചാണു രാധികയുടെ രാജി. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം ഉപേക്ഷിക്കുകയാണെന്നും വലിയ വേദനയോടെയാണ് സ്ഥാനമൊഴിയുന്നതെന്നും രാധിക ട്വീറ്റ് ചെയ്തു. അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചതിനു പിന്നാലെ വലിയ തോതിലുള്ള ആക്ഷേപങ്ങളും ആരോപണങ്ങളുമാണ് പാർട്ടിയിൽനിന്നും രാധിക നേരിട്ടത്.
‘‘അതെ, ഞാൻ ഒരു പെൺകുട്ടിയാണ്, പോരാടാൻ കഴിയും. അതാണ് ഞാൻ ഇപ്പോൾ ചെയ്യുന്നത്. എനിക്കും എന്റെ നാട്ടുകാർക്കും വേണ്ടി നീതിക്കായി പോരാടുന്നത് ഞാൻ തുടരും. ഞാൻ എപ്പോഴും മറ്റുള്ളവരുടെ നീതിക്ക് വേണ്ടി പോരാടിയിട്ടുണ്ട്, പക്ഷേ എന്റെ നീതിയുടെ കാര്യത്തിൽ ഞാൻ പരാജയപ്പെട്ടു’’ – കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് അയച്ച കത്തിൽ രാധിക ഖേര പറയുന്നു.