വടകരയിലെ ‘കാഫിർ’ പ്രയോഗം; സ്ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് വീണ്ടും പരാതി

Mail This Article
വടകര∙ തിരഞ്ഞെടുപ്പിന്റെ തലേന്നു വൈകിട്ടു പ്രചരിച്ച ‘കാഫിർ’ പ്രയോഗത്തിന്റെ സ്ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണം എന്നാവശ്യപ്പെട്ട് റൂറൽ എസ്പിക്ക് ആരോപണ വിധേയനായ ഖാസിം വീണ്ടും പരാതി നൽകി. പ്രചരിച്ച സ്ക്രീൻ ഷോട്ട് വ്യാജമാണെന്നും ‘കാഫിർ’ സ്ക്രീൻ ഷോട്ടിന് പിന്നിലുള്ള യഥാർഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. മുൻ എംഎൽഎയും മുസ്‍ലീം ലീഗ് നേതാവുമായ പാറക്കൽ അബ്ദുള്ളയ്ക്കൊപ്പമാണ് ഖാസിം പരാതി നൽകാനെത്തിയത്. ഖാസിമിന്റെ പേരിലാണ് സ്ക്രീൻ ഷോട്ട് പ്രചരിച്ചത്.
നേരത്തേ, നൽകിയ പരാതിയിൽ എഫ്ഐആർ ഇടാൻ പോലും പൊലീസ് തയാറാവാത്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച വീണ്ടും എസ്പിക്ക് പരാതി നൽകിയതെന്ന് പാറക്കൽ അബ്ദുല്ല സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
‘അമ്പാടിമുക്ക് സഖാക്കൾ, കണ്ണൂർ’ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ വ്യാജ സ്ക്രീൻഷോട്ട് പുറത്തു വന്നത്. അപ്‌ലോഡ് ചെയ്ത് 15 മിനിറ്റുകൾക്കകം പോസ്റ്റ് പേജിൽനിന്ന് നീക്കം ചെയ്തെങ്കിലും അപ്പോഴേക്കും വ്യാജ സ്ക്രീൻഷോട്ട് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. പ്രസ്തുത ഫെയ്സ്ബുക്ക് പേജിന്റെ അഡ്മിൻമാരെ കണ്ടെത്തി ചോദ്യം ചെയ്താൽ വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ കഴിയും. എന്നാൽ അത്തരത്തിലുള്ള ഒരു നീക്കവും പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്നാണ് എസ്പിയെ സന്ദർശിച്ചപ്പോൾ മനസ്സിലായത്.
ആരോപണവിധേയനായ ഖാസിം തന്നെ പലതവണ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങിയിട്ടും ഫോൺ വിദഗ്ദ പരിശോധനക്ക് സമർപ്പിച്ചിട്ടും പൊലീസ് അന്വേഷണം വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. ഖാസിമാണ് ഇതിനു പിന്നിലെന്ന സിപിഎം ആരോപണം ശരിയായിരുന്നെങ്കിൽ ഇതിനകം ഖാസിം അഴിക്കുള്ളിലാകുമായിരുന്നു. ശൂന്യതയിൽ നിന്നും നുണ ബോംബ് പൊട്ടിച്ച് നാട്ടിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികൾക്കെതിരെയുള്ള നിയമ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.