ഡൽഹി മദ്യനയ അഴിമതിക്കേസിൽ എട്ടാമത്തെ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി: എഎപിയെയും പ്രതി ചേർത്തു

Mail This Article
ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്. ഇതുവരെ 18 പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ ചോദ്യം ചെയ്തുള്ള കേജ്‍രിവാളിന്റെ ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി.
ഡൽഹി മദ്യനയ അഴിമതി കേസിലെ മുഖ്യസൂത്രധാരൻ കേജ്‍രിവാളാണെന്നായിരുന്നു ഇ.ഡിയുടെ ആരോപണം. മാർച്ച് 21നാണ് അരവിന്ദ് കേജ്‍രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. നിലവിൽ ജാമ്യത്തിലാണ്.
മദ്യനയക്കേസിൽ അറസ്റ്റിലായി 50–ാം ദിവസമാണ് അരവിന്ദ് കേജ്‌രിവാളിന് സുപ്രീംകോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാനാണു ജാമ്യം. ജൂൺ 1 വരെ 21 ദിവസത്തേക്കാണു ജാമ്യ കാലാവധി. 2നു തിരികെ ജയിലിലേക്കു മടങ്ങണം. മുഖ്യമന്ത്രിയുടെ ഓഫിസിലോ ഡൽഹി സെക്രട്ടേറിയറ്റിലോ പോകരുത് എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.