തിരഞ്ഞെടുപ്പു കാലത്ത് ബാർ ഉടമകളിൽനിന്ന് പിരിവ്; എക്സൈസിന് ഊമക്കത്ത്, അന്വേഷണം ആരംഭിച്ചു

Mail This Article
തിരുവനന്തപുരം∙ ബാർ ഉടമകളിൽനിന്ന് തിരഞ്ഞെടുപ്പു കാലത്ത് പിരിവ് വാങ്ങുന്നതായി ആരോപിച്ച് എക്സൈസിന് ഊമക്കത്ത്. രാഷ്ട്രീയക്കാർക്ക് കോഴ നൽകാനായാണ് പിരിവെന്നായിരുന്നു കത്തിലെ ആരോപണം. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ലഭിച്ച കത്തിനെക്കുറിച്ച് എക്സൈസ് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. വിജിലൻസ് സിഐയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.
എക്സൈസ് ആസ്ഥാനത്താണ് ഊമക്കത്ത് ലഭിച്ചത്. കത്ത് എക്സൈസ് വിജിലന്‍സ് വിഭാഗത്തിന് കൈമാറി. വിജിലൻസ് വിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് സിഐയ്ക്ക് നിർദേശം നൽകുകയായിരുന്നു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബാർ ഉടമകളിൽനിന്ന് കോഴ വാങ്ങുന്നതായും ഇക്കാര്യം അന്വേഷിക്കണമെന്നുമാണ് കത്തിലുണ്ടായിരുന്നത്. മറ്റു സൂചനകളൊന്നും കത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കത്ത് ലഭിച്ച സാഹചര്യത്തിൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന പണപ്പിരിവിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ബാർകോഴ വിവാദമെന്നാണ് എക്സൈസിന് ലഭിച്ച വിവരം. ബാർ ഉടമകളിൽനിന്ന് മൂന്നു ലക്ഷം രൂപവീതം തിരഞ്ഞെടുപ്പ് കാലത്ത് പിരിച്ചെടുത്തെങ്കിലും പണം എത്തേണ്ട സ്ഥലത്തെത്തിയില്ല. ഇതേ തുടർന്ന് ബാർ അസോസിയേഷനുള്ളിൽ തർക്കമുണ്ടായതായി എക്സൈസിന് വിവരം ലഭിച്ചു. വീണ്ടും പണം പിരിക്കാനുള്ള ശ്രമമാണ് ബാർ ഉടമകളുടെ സംഘടനയിൽ തർക്കത്തിനിടയാക്കിയതും ശബ്ദസന്ദേശം പുറത്തു വന്നതും.