മരുന്നും സൗന്ദര്യവർധക വസ്തുക്കളും നേരിട്ടെത്തും; സിയാലിന് കേന്ദ്രത്തിന്റെ അംഗീകാരം

Mail This Article
കൊച്ചി∙ മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ഇറക്കുമതി ചെയ്യാനുള്ള അംഗീകൃത വിമാനത്താവളമായി സിയാലിനെ അംഗീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തിയാണ് മന്ത്രാലയം ഉത്തരവിറക്കിയത്. ഈ അനുമതി ലഭിക്കുന്ന 11 വിമാനത്താവളങ്ങളിലൊന്നായി നെടുമ്പാശേരി മാറി.
ജീവൻരക്ഷാ മരുന്നുകളും മറ്റും ചെറിയ അളവിൽ, പ്രത്യേക അനുമതി ലഭ്യമാക്കിയാണ് ഇതുവരെ കൊച്ചിയിലേക്ക് എത്തിച്ചിരുന്നത്. ഇനി മുതൽ വൻകിട സ്റ്റോക്കിസ്റ്റുകൾക്ക് നേരിട്ട് കൊച്ചി വഴി മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ഇറക്കുമതി ചെയ്യാനാകും. വിദേശത്തു നിന്നുള്ള സൗന്ദര്യവർധക വസ്തുക്കൾ കപ്പൽ മാർഗമോ കേരളത്തിനു പുറത്തുള്ള മറ്റു വിമാനത്താവളങ്ങൾ വഴിയോ ആണ് ഇതുവരെ എത്തിച്ചിരുന്നത്.
2023-24 വർഷത്തിൽ സിയാൽ 63,642 ടൺ കാർഗോയാണ് കൈകാര്യം ചെയ്തത്. ഇതിൽ 44,000 ടൺ രാജ്യാന്തര കാർഗോയാണ്. കഴിഞ്ഞ 25 വർഷമായി, സിയാൽ ഡ്യൂട്ടി ഫ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സൗന്ദര്യവർധക വസ്തുക്കൾ കപ്പൽ മാർഗമാണ് ലഭ്യമാക്കിയിരുന്നത്. ഇത്തരം വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സിയാൽ അധികൃതർ സമ്മർദം ചെലുത്തിയിരുന്നു.