സത്യപ്രതിജ്ഞയ്ക്കു തൊട്ടുമുൻപ് കശ്മീരിൽ ഭീകരാക്രമണം; 10 പേർ മരിച്ചു, തിരിച്ചടിക്കാൻ സൈന്യം

Mail This Article
ശ്രീനഗർ ∙ മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുൻപ് കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ പങ്കാളികളായവരെ കണ്ടെത്താൻ സൈന്യം പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചു. പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ആക്രമണത്തിൽ 10 പേരാണ് മരിച്ചത്. 33പേർക്കു പരുക്കേറ്റു. ഡ്രൈവർ ഉൾപ്പെടെ 4 പേർ മരിച്ചത് വെടിയേറ്റാണ്. ഭീകരർ ബസിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഡ്രൈവർ വെടിയേറ്റു മരിച്ചതോടെ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു.
യുപി സ്വദേശികളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റവർ ചികിൽസയിലാണ്. അപകടം കശ്മീരിലെ യഥാർഥ സുരക്ഷാ സ്ഥിതി വ്യക്തമാക്കുന്നതായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പറഞ്ഞു. ഇന്നലെ വൈകിട്ട് റിയാസി ജില്ലയിലെ പോണിക്കടുത്തു തെര്യത്ത് ഗ്രാമത്തിൽ വച്ചാണു ഭീകരർ വെടിയുതിർത്തത്. കത്രയിൽനിന്നു ശിവ്ഖോഡി ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു തീർഥാടകർ.
ഭീകരർ ബസ് തടഞ്ഞ് വെടിവയ്ക്കുകയായിരുന്നെന്ന് റിയാസി ജില്ലാ പൊലീസ് മേധാവി മോഹിത ശർമ പറഞ്ഞു. ഇതിനു മുൻപ് 2017ലാണ് തീർഥാടകർക്കു നേരെ വലിയ ഭീകരാക്രമണം ഉണ്ടായത്. അന്നത്തെ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടിരുന്നു. എഴുപതോളം തീവ്രവാദികൾ മേഖലയിൽ സജീവമായി ഉണ്ടെന്നാണ് അധികൃതരുടെ കണക്ക്. ഇവരെ പിടികൂടാനായി സുരക്ഷാ സേനകൾ സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു.