കുവൈത്തിലേക്ക് തിരിച്ചുപോയത് 7 മാസം മുൻപ്; പണിതീരാത്ത വീടിനടുത്ത് അരുണിന് അന്ത്യവിശ്രമം

Mail This Article
തിരുവനന്തപുരം∙ കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച നെടുമങ്ങാട് വലിയമല സ്വദേശി അരുണ്‍ ബാബുവിന്റെ സംസ്കാരം അദ്ദേഹം പുതുതായി പണികഴിപ്പിച്ചുകൊണ്ടിരുന്ന വീട്ടുവളപ്പില്‍ നടന്നു. കുര്യാത്തിയിലെ വസതിയില്‍ അരുണ്‍ ബാബുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്. കടബാധ്യതകള്‍ തീര്‍ത്ത് പുതിയ വീട്ടില്‍ ജീവിതം ആഗ്രഹിച്ച കുടുംബത്തിന്റെ ഏക ആശ്രയമാണ് കുവൈത്തില്‍ എരിഞ്ഞടങ്ങിയത്.
അരുണിന്റെ ഭൗതികശരീരം ആദ്യം പൂവത്തൂരിലെ ഭാര്യവീട്ടില്‍ എത്തിച്ച ശേഷം ഉഴമലയ്ക്കലിലെ കുടുംബവീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുകയായിരുന്നു. ഏറെ വൈകാരികമായ രംഗങ്ങള്‍ക്കാണു കുടുംബവീട് സാക്ഷ്യം വഹിച്ചത്. അരുണിന്റെ മക്കളും ആംബുലന്‍സില്‍ കുടുംബവീട്ടിലേക്ക് എത്തിയിരുന്നു. അലമുറയിട്ടു കരയുന്ന മാതാവിനെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ പാടുപെട്ടു.
ഏഴു മാസം മുന്‍പാണ് അരുണ്‍ ബാബു കുവൈത്തിലേക്കു തിരിച്ചു പോയത്. എന്‍ബിടിസി കമ്പനിയിലാണ് അരുണ്‍ ബാബു ജോലി ചെയ്തിരുന്നത്. വിരലടയാളം വച്ചാണ് അരുണ്‍ ബാബുവിനെ അധികൃതര്‍ തിരിച്ചറിഞ്ഞത്. രണ്ടു ദിവസമായി അരുണിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെയാണ് ബന്ധുക്കള്‍ കമ്പനിയില്‍ വിവരം തിരക്കിയത്. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അരുണിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ കണ്ടെത്തിയതായി കുടുംബത്തിന് വിവരം ലഭിച്ചത്.
ഉച്ചയോടെ വിരലടയാളം പരിശോധന ഫലം വന്ന ശേഷം അധികൃതര്‍ വീട്ടുകാരെ ഔദ്യോഗികമായി മരണ വിവരം അറിയിക്കുകയായിരുന്നു. അരുണിന് ഭാര്യയും രണ്ടു മക്കളും ഉണ്ട്.