ഛത്തീസ്ഗഡിൽ 8 മാവോയിസ്റ്റുകളെ വധിച്ചു; ഏറ്റമുട്ടലിനിടെ ഒരു ജവാനു വീരമൃത്യു

Mail This Article
റായ്പുർ∙ ഛത്തീസ്ഗഡിലെ അബുജ്മറിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഒരു ജവാൻ വീരമൃത്യു വരിക്കുകയും രണ്ടു പേർക്കു പരുക്കേൽക്കുകയും ചെയ്തു. രണ്ടു ദിവസമായി നാരായൺപുർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ട്.
നാരായൺപുർ, ബീജാപുർ, ദന്തേവാഡ എന്നീ ജില്ലകളിലായി പരന്നു കിടക്കുന്ന വനപ്രദേശമാണ് അബുജ്മർ. ഭൂമിശാസ്‌ത്രപരമായി ഒറ്റപ്പെട്ടതും ആളുകൾക്ക് എത്തിച്ചേരാൻ പ്രയാസമുള്ളതുമായ ഈ പ്രദേശത്ത് മാവോയിസ്റ്റുകളുടെ പ്രവർത്തനം വ്യാപകമാണ്.
നാരായൺപുർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷനിടെയാണ് അബുജ്മർ വനത്തിനുള്ളിൽ വെടിവയ്‌പുണ്ടായത്. നാല് ജില്ലകളിൽ നിന്നുള്ള ഡിആർജി, എസ്‌ടിഎഫ്, റഐടിബിപി 53-ാം ബറ്റാലിയൻ എന്നിവരടങ്ങുന്നതാണ് സംഘം.