‘സംഘടനയിൽ പ്രവർത്തനഭാരം കൂടിക്കൂടി വന്നു’! അമ്മയിൽ ബാബുവിന്റെ ഇടവേള; മുൻതൂക്കം സിദ്ധിഖിന്

Mail This Article
തൃശൂർ ∙ 30 വർഷത്തിനു ശേഷം അമ്മയുടെ ഭാരവാഹിത്വത്തിൽനിന്ന് ഇടവേള ബാബു മാറുന്നതിനു കാരണമെന്ത് ? സ്ഥാനം ഒഴിയുമെന്ന് ബാബു നേരത്തേതന്നെ പറഞ്ഞിരുന്നു. എത്ര സമ്മർദമുണ്ടായാലും പദവി എടുക്കില്ലെന്നും. കടുത്ത നിലപാടിന് ബാബുവിനെ പ്രേരിപ്പിച്ചത് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിൽ പലഭാഗത്തു നിന്നും പിന്തുണ വേണ്ടത്ര ലഭിക്കാത്തതതു മൂലമാണെന്നാണ് സൂചന. മറ്റുള്ളവർക്കു വേണ്ടി ഓടി നടന്നതിനിടെ നൂറുകണക്കിനു വേഷങ്ങളാണ് ബാബുവിനു സിനിമയിൽ ഉപേക്ഷിക്കേണ്ടി വന്നത്. താൻ മറ്റുള്ളവർക്കു വേണ്ടി ഓടിനടന്നപ്പോഴും തന്റെ പ്രതിസന്ധിഘട്ടത്തിൽ ഒരാൾ പോലും സഹായിച്ചില്ലെന്നതും ബാബുവിനെ വിഷമിപ്പിച്ചു. സംഘടനാ ഭരണഭാരം കൂടിക്കൂടി വന്നതും താങ്ങാൻ കഴിഞ്ഞില്ല. ഇന്നസന്റ് മരിച്ചതോടെ സംഘടനാ പദവി ഒഴിയാൻ ബാബു ആഗ്രഹിച്ചിരുന്നു. സംഘടനാ തിരക്കിൽനിന്നും മാറി സിനിമയിൽ കൂടുതൽ സജീവമാകാനാണ് ബാബുവിന്റെ തീരുമാനം.
തനിക്കെതിരെ ആരെങ്കിലും മത്സരിക്കാനുണ്ടെങ്കിൽ ജനറൽ സെക്രട്ടറി പദത്തിലേക്ക് മത്സരിക്കില്ലെന്നായിരുന്നു ബാബുവിന്റെ നിലപാട്. ബാബുവിന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് മത്സരിക്കാൻ ആരും തയാറായിരുന്നുമില്ല. എന്നാൽ കഴിഞ്ഞ മൂന്നു ടേമായി ജനറൽ സെക്രട്ടറി പദത്തിൽനിന്നും മാറണമെന്ന നിലപാട് ബാബു സ്വീകരിച്ചു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നിർബന്ധത്തിനു വഴങ്ങിയാണ് കഴിഞ്ഞ തവണ ജനറൽ സെക്രട്ടറി പദവിയിൽ തുടർന്നത്.

സംഘടനയിൽ അംഗത്വം ആവശ്യത്തിനുണ്ടെങ്കിലും സംഘടനാ പ്രവർത്തനത്തിന് വേണ്ടത്ര അംഗബലം ലഭിച്ചിരുന്നില്ലെന്നതാണു സത്യം. തന്റെ സിനിമകൾ ഉപേക്ഷിച്ച് ബാബു തന്നെയാണ് സംഘടനാ പ്രവർത്തനം പാളിച്ചകളില്ലാതെ നടത്തിയത്. അതിനാൽതന്നെ ബാബുവിന്റെ പകരക്കാരന് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. സിദ്ധിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സിദ്ധിഖിനാണ് സാധ്യത കൂടുതൽ.
ഇന്നസെന്റ് പ്രസിഡന്റായതോടെയാണ് ഇടവേള ബാബു സംഘടനയിൽ കൂടുതൽ സജീവമായത്. ഇന്നസെന്റും ഇടവേള ബാബുവും ചേർന്ന് കെട്ടുംമട്ടും നൽകി അമ്മയെ ഉയരങ്ങളിലേക്കെത്തിച്ചുവെന്നത് ചരിത്രത്തിന്റെ ഭാഗമാണ്. അമ്മയുടെ പ്രതിമാസ പെൻഷൻ സ്കീമായ കൈനീട്ടത്തിലേക്ക് അർഹരായവരെ കണ്ടെത്തി ചേർക്കുന്നതിന് ഇടവേള ബാബു വഹിച്ച പങ്ക് ചെറുതല്ല. കാലാകാലം പെൻഷൻ തുക കൂട്ടാനും ശ്രദ്ധിച്ചു. തലമുതിർന്ന ആളുകൾ ഇപ്പോൾ എവിടെയാണെന്ന് കണ്ടെത്താനും അവരുടെ ആരോഗ്യം തിരക്കാനും വേണ്ട സഹായം ചെയ്യാനും സദാ കർമ്മനിരതനായിരുന്നു അദ്ദേഹം.
മുതിർന്ന അംഗങ്ങളുടെ ക്ഷേമാന്വേണങ്ങൾ തിരക്കി കൃത്യമായ ഇടവേളകളിൽ ബാബുവിന്റെ വിളിയെത്തുമായിരുന്നു. അമ്മയിലെ ഒരു അംഗത്തിനു പോലും ഇൻഷുറൻസ് മുടങ്ങിയെന്ന പേരിൽ ചികിത്സ നഷ്ടപ്പെട്ടിട്ടില്ല. കൊച്ചി അടക്കമുള്ള നഗരങ്ങളിലെ എല്ലാ ആശുപത്രികളുമായും ബാബു സൗഹൃദം സ്ഥാപിച്ചു. വമ്പൻ ഷോ നടത്തി അമ്മയ്ക്ക് വരുമാനമുണ്ടാക്കി കൊടുക്കുന്നതിനായി കൈമെയ് മറന്നാണ് ബാബു പ്രവർത്തിച്ചിരുന്നത്. താരസംഘനയ്ക്ക് വേണ്ടി ദിലീപ് നിർമിച്ച ട്വന്റിട്വന്റി എന്ന സിനിമയ്ക്കു പിന്നിലെ പ്രധാന ശക്തിയും ബാബു തന്നെ. അമ്മയ്ക്കുള്ളിലെ ഗ്രൂപ്പ് വഴക്കുകളിൽ സമവായത്തിന്റെ പാത കണ്ടെത്താനും ബാബു ശ്രദ്ധിച്ചിരുന്നു.