‘യെച്ചൂരിക്ക് മുഖ്യമന്ത്രിയെ മാറ്റാൻ ധൈര്യമില്ല; കേന്ദ്ര കമ്മിറ്റിക്ക് ചെലവിന് കൊടുക്കുന്നത് പിണറായി’

Mail This Article
പാലക്കാട്∙ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണം സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണെന്ന് സമ്മതിക്കുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് മുഖ്യമന്ത്രിയെ മാറ്റാനുള്ള ധൈര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയനാണ് സീതാറാം യെച്ചൂരിക്കും കേന്ദ്ര കമ്മിറ്റിക്കും ചെലവിന് കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പിണറായി സർക്കാർ നടത്തുന്ന അഴിമതിയുടെ പങ്കുപറ്റിയാണ് ദേശീയതലത്തിൽ സിപിഎം പ്രവർത്തിക്കുന്നത്. കരുവന്നൂരിലെ പാവങ്ങളുടെ പണം രഹസ്യ അക്കൗണ്ടുകൾ വഴി സിപിഎം കൈക്കലാക്കി. ഇങ്ങനെ അഴിമതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിക്ക് നിലപാട് തിരുത്തുമെന്ന് പറയാൻ എന്ത് യോഗ്യതയാണുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു.
സിപിഎമ്മിലും സർക്കാരിലും ഏറ്റവും ആദ്യം തിരുത്തേണ്ട വ്യക്തി പിണറായി വിജയനാണ്. അദ്ദേഹം അതിന് തയാറല്ലെന്നാണ് തുടർച്ചയായി പ്രഖ്യാപിക്കുന്നത്. വൻതോൽവിയുടെ പശ്ചാത്തലത്തിൽ കൂടുതൽ മുസ്ലിം പ്രീണനം നടത്താനാണ് മുഖ്യമന്ത്രി ഒരുങ്ങുന്നത്. ഭൂരിപക്ഷ വിഭാഗങ്ങളോട് പകവീട്ടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നഗ്നമായ മുസ്ലിം പ്രീണനമാണ് ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്തത്. അത്തരം നിലപാടെടുത്തതിന് മുഖ്യമന്ത്രി ഇതര സമുദായങ്ങളോട് മാപ്പുപറയണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.