യുഎസിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്: 4 മരണം

Mail This Article
സിൻസിനാറ്റി∙യു എസിലെ കെന്റക്കി സംസ്ഥാനത്തെ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പിൽ 4 പേർ മരിച്ചു. ശനിയാഴ്ച്ച പുലർച്ചെ യുഎസ് സമയം 2.45ഓടെയാണ് വെടിവയ്പ്പുണ്ടായത്. വീട്ടിലേക്ക് എത്തിയ അക്രമി ഇവിടെയുണ്ടായിരുന്ന 7 പേർക്ക് നേരെയും വെടിയുതിർക്കുകയായിരുന്നു. 4 പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റ മൂന്നു പേരെ പൊലീസ് എത്തി ആശുപത്രിയിലേക്കു മാറ്റി.
അതേസമയം വെടിവയ്പ്പിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയും കൊല്ലപ്പെട്ടു. പൊലീസ് പിന്തുടരുന്നതിനിടെ അക്രമി സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിഞ്ഞായിരുന്നു മരണം. ഇയാൾ സ്വയം നിറയൊഴിച്ചതായും പൊലീസ് കണ്ടെത്തി. 20 വയസുകാരനായ ചേസ് ഗാർവെയാണ് വെടിവയ്പ് നടത്തിയതെന്ന് ഫ്ലോറൻസ് പൊലീസ് ചീഫ് ജെഫ് മലേരി അറിയിച്ചു.
വെടിവയ്പ് നടന്നതായി വിവരം ലഭിച്ചയുടനെ പൊലീസ് സ്ഥലത്തെത്തി. എന്നാൽ ഈ സമയത്തും അക്രമി വീടനകത്ത് വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ് ആശുപത്രിയിൽ തുടരുന്നവരുടെ നില ഗുരുതരമായി തുടരുകയാണ്. ഇതാദ്യമായാണ് ഫ്ലോറൻസിൽ ഇത്ര വലിയ വെടിവയ്പ് നടക്കുന്നതെന്നും പൊലീസ് ചീഫ് ജെഫ് മലേരി അറിയിച്ചു. ആക്രമണത്തിന്റെ കാരണവും ഇതുവരെ വ്യക്തമായിട്ടില്ല. കെന്റക്കി സംസ്ഥാനത്ത സിൻസിനാറ്റിയ്ക്ക് സമീപമാണ് വെടിവയ്പ് നടന്ന ഫ്ലോറൻസ് നഗരം.