സ്വപ്നതീരത്ത് കപ്പലടുക്കാന്‍ മണിക്കൂറുകള്‍ മാത്രം; ഒരുക്കങ്ങള്‍ പൂര്‍ണം

Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കപ്പലിനെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ശ്രീലങ്കന്‍ തീരം വിട്ട കപ്പല്‍ രാത്രി വൈകി വിഴിഞ്ഞം പുറം കടലില്‍ നങ്കൂരമിടും.
കപ്പൽ ഇന്നു രാവിലെ ഏഴേമുക്കാലോടെ തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയില്‍ എത്തും. തുറമുഖ പൈലറ്റ് കപ്പലില്‍ എത്തി തുറമുഖത്തേക്ക് കപ്പലിനെ കൊണ്ടുവരും. 9.15ന് കപ്പല്‍ ബെര്‍ത്ത് ചെയ്യും. വാട്ടര്‍ സല്യൂട്ട് നല്‍കിയാവും സാന്‍ ഫെര്‍ണാണ്ടോയെ സ്വീകരിക്കുക. തുറമുഖമന്ത്രി വി.എന്‍.വാസവന് വിഴിഞ്ഞത്തെത്തി അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. ട്രയല്‍ റണ്ണിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും മുന്‍ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിനെയും ക്ഷണിക്കാത്തത് വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് ട്രയല്‍ റണ്‍ ആണ്. അതു വിജയിക്കുമ്പോഴാണ് കമ്മിഷനിങ് വരുന്നത്. ആ ഘട്ടത്തില്‍ എല്ലാവരെയും ക്ഷണിച്ചായിരിക്കും പരിപാടിയെന്നും മന്ത്രി പറഞ്ഞു.
12ലെ സ്വീകരണ ചടങ്ങിനു പിന്നാലെ സാന്‍ ഫെര്‍ണാഡോ കൊളംബോക്കു പുറപ്പെടുമെന്നാണ് വിവരം. പുറം കടലില്‍ നിന്നു ആദ്യ ചരക്കു കപ്പലിനെ ബെര്‍ത്തിലേക്ക് വാട്ടര്‍ സല്യൂട്ടോടെ വരവേല്‍ക്കും. വലിയ ടഗായ ഓഷ്യന്‍ പ്രസ്റ്റീജ് നേതൃത്വത്തില്‍ ഡോള്‍ഫിന്‍ സീരിസിലെ 27,28,35 എന്നീ ചെറു ടഗുകളാണ് വാട്ടര്‍ സല്യൂട്ട് നല്‍കിയുള്ള സ്വീകരണമൊരുക്കുക.
12ന് മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിമാരും ചേര്‍ന്നുള്ള സ്വീകരണ ചടങ്ങ് നടത്തും. ബെര്‍ത്തിങ് നടത്തുന്നതിനു പിന്നാലെ ചരക്കിറക്കല്‍ ജോലി തുടങ്ങും. 1500 മുതല്‍ 2000 വരെ കണ്ടെയ്നറുകള്‍ ആവും കപ്പലില്‍ ഉണ്ടാവുക എന്നാണ് പ്രാഥമിക വിവരം. ഇവ ഇറക്കുന്നതിനു ഒരു ദിവസം മതിയാകും എന്നു ബന്ധപ്പെട്ടവര്‍ പറയുന്നു. ഓട്ടമേറ്റഡ് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന എസ്ടിഎസ്, യാര്‍ഡ് ക്രെയിനുകളാണ് ചരക്കിറക്കല്‍ ദൗത്യം നടത്തുന്നത്. വലിയ കപ്പലില്‍ നിന്നു ചെറു കപ്പലിലേക്കുള്ള ചരക്കു കയറ്റല്‍(ട്രാന്‍ഷിപ്മെന്റ്) നടത്തുന്നതിനായി മാറിന് അജൂര്, സീസ്പാന്‍ സാന്റോസ് എന്നീ രണ്ട് ചെറു കപ്പലുകള്‍ എത്തുമെന്നാണ് സൂചന.