ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി പീഡന ശ്രമം; ഹരിയാന മുൻ മന്ത്രിക്കെതിരെ കേസ്

Mail This Article
ചണ്ഡിഗഡ്∙ ഹരിയാന മുൻ മന്ത്രിയും ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റനുമായ സന്ദീപ് സിങ്ങിനെതിരെ ലൈംഗികാതിക്രമക്കേസ് ചുമത്തി ചണ്ഡിഗഡ് ജില്ലാ കോടതി. വനിതാ ജൂനിയർ അത്‌ലറ്റിക് കോച്ച് രണ്ടുവർഷം മുൻപ് ഉന്നയിച്ച പരാതിയിലാണ് നടപടി. കേസിൽനിന്ന് മുക്തനാക്കണമെന്നാവശ്യപ്പെട്ട് സന്ദീപ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. കേസിൽ ഓഗസ്റ്റ് 17ന് കോടതി വീണ്ടും വാദം കേൾക്കും.
ജൂലൈ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. സന്ദീപ് കുമാർ ഹരിയാന സ്പോർട്സ് മന്ത്രിയായിരിക്കേ ഔദ്യോഗികവസതിയിൽവച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് വനിതാ കോച്ചിന്റെ പരാതി. സമൂഹമാധ്യമത്തിലൂടെ മന്ത്രിയെ പരിചയപ്പെട്ട കോച്ചിനെ ജോലിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിന് ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.
2022 ഡിസംബറിലാണ് പരിശീലക ഇതുസംബന്ധിച്ച് ചണ്ഡിഗഡ് പൊലീസിൽ പരാതി നൽകിയത്. അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്നും വിദേശത്ത് പരിശീലനത്തിനും ജോലിക്കും അയയ്ക്കണമെന്ന പരാതിക്കാരിയുടെ ആവശ്യം അംഗീകരിക്കാത്തതിന്റെ വൈരാഗ്യത്തിലാണിതെന്നുമാണ് സന്ദീപ് സിങ്ങിന്റെ പ്രതികരണം. അതേസമയം സന്ദീപിന്റെ പേരിൽ ബലാത്സംഗക്കുറ്റം ചുമത്തണമെന്ന പരാതിക്കാരിയുടെ ആവശ്യം കോടതി തള്ളി.