സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥന തള്ളാൻ പ്രേരിപ്പിച്ച് സമൂഹമാധ്യമ പോസ്റ്റ്; കേസെടുത്ത് പൊലീസ്

Mail This Article
തിരുവനന്തപുരം∙ വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർഥിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമൂഹമാധ്യമ പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് കേസെടുത്ത് പൊലീസ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകൾ, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ്.
സമൂഹമാധ്യമമായ എക്സിൽ കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ഇത്തരം പോസ്റ്റുകൾ എഡിറ്റ് ചെയ്യുകയും നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കി.