ADVERTISEMENT

നിലമ്പൂർ∙ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ശരീരഭാഗങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയും ഡിഎൻഎ പരിശോധനയ്ക്കു സാംപിൾ ശേഖരിച്ചും പാടുപെട്ടു ഫൊറൻസിക് സർജന്മാരുടെ സംഘം. ഉടലറ്റവ, തലയില്ലാത്തതു, കൈകാലുകൾ ഇല്ലാത്തവ. ഓരോന്നും സൂക്ഷ്മമായി പരിശോധിച്ചു തിരിച്ചറിയാൻ തെളിവുകൾ ശേഖരിക്കുകയാണ് ഇവർ. വയനാട്ടിലെയും കോഴിക്കോട്ടെയും മെഡിക്കൽ സംഘം മേപ്പാടിയിലും മഞ്ചേരി, തൃശൂർ മെഡിക്കൽ കോളജുകളിലെ സംഘം നിലമ്പൂർ ജില്ലാ ആശുപത്രിയിലുമാണു ശരീരഭാഗങ്ങൾ പരിശോധിക്കുന്നത്. നിലമ്പൂരിൽ ആദ്യ 2 ദിവസം മാത്രം 137 ശരീരഭാഗങ്ങൾ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കി. ഇതിൽ പൂർണശരീരത്തോടെ ലഭിച്ചതു പത്തിൽ താഴെ മാത്രം.

‘‘ബോഡി റീ കൺസ്ട്രക്‌ഷൻ’’

വികൃതമായ ശരീരം പുനരേകീകരിക്കുക (ബോഡി റീ കൺസ്ട്രക്‌ഷൻ) ആയിരുന്നു പോസ്റ്റ്മോർട്ടം നടപടികളിലെ പ്രധാന വെല്ലുവിളി. വികൃതമായ നിലയിലായിരുന്നു പല ശരീരഭാഗങ്ങളുമെന്നു നിലമ്പൂരിൽ ദൗത്യത്തിനു നേതൃത്വം നൽകിയ മഞ്ചേരി മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ടി.എസ്.ഹിതേഷ് ശങ്കർ പറയുന്നു. തൊലി വലിച്ചു മുറുക്കിയും ചെവി, ചുണ്ട്, വായ തുടങ്ങിയവ യഥാസ്ഥാനത്ത് വച്ചു തുന്നിച്ചേർത്തും ഓരോ മൃതദേഹവും തിരിച്ചറിയാൻ പാകത്തിൽ ഏകീകരിക്കാൻ ശ്രമിച്ചു. ഓരോ കേസ് പ്രത്യേകം രേഖപ്പെടുത്തണം. ഡിഎൻഎ പരിശോധന നിർണായകമാണ്. അതിനാൽ ഒത്തൊരുമിച്ചുള്ള ദൗത്യം തുടരുകയാണ്.

‘‘ടേബിളിനു പകരം സ്ട്രെച്ചറുകൾ’’

പരിമിതികളും വെല്ലുവിളികളും അതിജീവിച്ചാണു ദൗത്യം തുടങ്ങുന്നത്. മഞ്ചേരി മെഡിക്കൽ കോളജിൽനിന്നു 2 വാഹനങ്ങളിലായാണ് ആദ്യം ഫൊറൻസിക് സംഘം നിലമ്പൂരിലേക്കു തിരിച്ചത്. ഇത്തരം ദുരന്തങ്ങളിൽ പോസ്റ്റ്മോർട്ടം നടത്തണോ വേണ്ടയോ എന്ന സംശയം ഉയർന്നു. നിയമപരമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. പോസ്റ്റ്മോർട്ടം ഉപകരണങ്ങൾ, ഏപ്രൺ ഉൾപ്പെടെ സാമഗ്രികൾ സംഘടിപ്പിച്ചു. സംഘം എത്തിയതിനു ശേഷമാണ് നിലമ്പൂർ ആശുപത്രിയിൽ താൽക്കാലിക മോർച്ചറി സജ്ജമാക്കിയത്. ടേബിളിനു പകരം സ്ട്രെച്ചറുകൾ‍ ഉപയോഗിച്ചു. വൊളന്റിയർമാർ ഫ്രീസറുകൾ എത്തിച്ചു. ഇൻക്വസ്റ്റ് മുറി, ശുചീകരണം എന്നിവയ്ക്കു സൗകര്യങ്ങൾ ഒരുക്കി. ശരീരഭാഗങ്ങളുടെ എണ്ണം കൂടിയതോടെ കൂടുതൽ ഡോക്ടർമാരുടെ സഹായം തേടി.

‘‘മരണത്തിലേക്ക് നയിച്ചത്’’

ശരീരത്തിലെ ഗുരുതരമായ പരുക്കും അംഗഭംഗവുമാണു മിക്കവരുടെയും മരണകാരണം. പാറയിലും മരത്തിലും തലയിടിച്ചു ചിതറിയവർ ഏറെയാണ്. ആഴത്തിലുള്ള മുറിവാണ് ശരീരത്തിലുള്ളത്. മുറിവുകളിൽ കളയാൻ പറ്റാത്തവിധം ചെളി പറ്റിപ്പിടിച്ചിരുന്നു. ചിലരുടെ വായിലൂടെയും മൂക്കിലൂടെയും കയറിയ ചെളി ശ്വാസകോശത്തിൽ വരെ എത്തിയിരുന്നു. എല്ലുകളിൽനിന്ന് മസിലുകൾ വേർപ്പെട്ടവ ഉണ്ടായിരുന്നു. വെള്ളത്തിൽ മുങ്ങി ശ്വാസം കിട്ടാതെ മരിച്ചത് ഒരു കുട്ടി മാത്രമാണ്. ഇടയ്ക്ക് മൃഗത്തിന്റേതെന്നു കരുതുന്ന വളഞ്ഞ നട്ടെല്ലു കിട്ടിയിരുന്നു. മാംസം ഊർന്നു പോയതിനാൽ തിരിച്ചറിയാൻ പറ്റിയില്ലെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞു. ഡിഎൻഎ ഫലം ലഭിച്ചാലേ വ്യക്തമാകൂ. ഇത്തരം സാഹചര്യത്തിൽ വെറ്ററിനറി സർജന്റെ കൂടി സേവനം വേണം. ശരീരഭാഗങ്ങളുടെ പരിശോധനയിൽ ടാറ്റൂ വരച്ച അവയവം മുതൽ കൃത്രിമപല്ല് വരെ കണ്ടു. കാതിൽ കമ്മൽ, കൈവിരലിൽ മോതിരം അണിഞ്ഞ ശരീരഭാഗങ്ങൾ എന്നിവ കണ്ടെത്തി. പൊലീസ് ഇൻക്വസ്റ്റിനു ശേഷമാണ് പരിശോധനയ്ക്കു വിധേയമാക്കിയത്.

‘‘വന്നത് കോടതിയിലേക്ക്,  ഡ്യൂട്ടി നിലമ്പൂരിൽ’’

കൊല്ലം മെഡിക്കൽ കോളജിലെ ഡോ. പാർഥസാരഥി മഞ്ചേരി കോടതിയിൽ ഹാജരാകാനാണു പുറപ്പെട്ടത്. കോടതിയിൽ ഹാജരായപ്പോഴാണ് പോസ്റ്റ്മോർട്ടം ഡ്യൂട്ടി ഓർഡർ ലഭിച്ചത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ഡ്യൂട്ടിക്ക്. 2 ദിവസമായി നിലമ്പൂരിൽ തങ്ങുകയാണ്. ചങ്കുറപ്പും കൈവഴക്കവും തികഞ്ഞവരാണ് സംഘത്തിലുള്ളത്. മഞ്ചേരിയിൽനിന്ന് ഡോ. ഹിതേഷ് ശങ്കർ, ഡോ. ടി.എം.പ്രജിത്, ഡോ. ലെവിസ് വസീം, ഡോ. രഹ്നാസ് അബ്ദുൽ അസീസ്, ഡോ. സമീഹത്ത്, തിരൂർ ജില്ലാ ആശുപത്രിയിലെ ഡോ. അസീം, തൃശൂർ മെഡിക്കൽ കോളജിൽനിന്ന് ഡോ. മനു, ഡോ. പ്രതീക്ഷ, ഡോ. ആസിഫ്, കൊല്ലം മെഡിക്കൽ കോളജിൽനിന്ന് ഡോ. പാർഥസാരഥി തുടങ്ങിയവർ നേതൃത്വം നൽകി. മോർച്ചറി ടെക്നിഷ്യൻമാർ, നഴ്സിങ് അസിസ്റ്റന്റുമാർ, വൊളന്റിയർമാർ,‍ കൊടവണ്ടി ഹമീദ് ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തകർ എന്നിവർ സഹായം നൽകി. പൂക്കിപ്പറമ്പ് ദുരന്തം, കടലുണ്ടി ട്രെയിൻ ദുരന്തം, വടക്കാഞ്ചേരി കുറാഞ്ചേരി ഉരുൾപൊട്ടൽ, തൃശൂർ വെടിക്കെട്ട് അപകടം തുടങ്ങിയ ദുരന്തങ്ങളിൽ ഡ്യൂട്ടി എടുത്ത പരിചയം കൈമുതലായുള്ളവരുമുണ്ടായിരുന്നു കൂട്ടത്തിൽ.

English Summary:

Forensic Surgeons Work Rigorously to Identify Landslide Victims

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com