വയനാട്ടിൽ അതിജീവനത്തിന്റെ ബെയ്‌ലി പാലം; ഇന്ത്യൻ സേനയിലെ വനിതാവീര്യമായി മേജർ സീത

Mail This Article
മുണ്ടക്കൈ∙ ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിച്ചു സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിന്റെ നിർമാണത്തിനു നേതൃത്വം നൽകിയ എൻജിനീയറിങ് സംഘത്തിലെ ഏക വനിതാ ഉദ്യോഗസ്ഥയാണ് മേജർ സീത ഷെൽക്കെ. മഹാരാഷ്ട്ര സ്വദേശിനി. നേരത്തേയും ഇത്തരം നിർമാണ പ്രവർത്തനങ്ങള്‍ നടത്തി അനുഭവ സമ്പത്തുള്ള ഉദ്യോഗസ്ഥ. എംഇജിയാണ് സീത അശോക് ഷെൽക്കയുടെ യൂണിറ്റ്. മഹാരാഷ്ട്രയിലെ അഹമ്മദാബാദ് ജില്ലയിലെ ഗാഡിൽഗാവ് സ്വദേശിനിയാണ്. ബിഇ മെക്കാനിക്കൽ എൻജിനീയറിങ് അഹമ്മാദാബാദിലെ പ്രവാര റൂറൽ എൻജിനീയറിങ് കോളജിൽനിന്ന് പാസായി. 2013ൽ സേനയുടെ ഭാഗമായി.

മുണ്ടക്കൈയിലുണ്ടായിരുന്ന പാലം ഉരുൾപൊട്ടലിൽ തകർന്നതോടെ മുണ്ടക്കൈയും ചൂരൽമലയും വേർപെട്ടു. രക്ഷാപ്രവർത്തകർക്ക് ദുരന്തസ്ഥലങ്ങളിലേക്ക് എത്താൻ കഴിയാതെയായി. ബെയ്‌ലി പാലം വന്നതോടെയാണ് രക്ഷാപ്രവർത്തനം വേഗത്തിലായത്. സൈന്യത്തിന്റെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പാണ് (എംഇജി) പാലം നിർമിച്ചത്. സൈന്യത്തിന് സാങ്കേതിക സഹായം നൽകുന്ന വിഭാഗമാണിത്. പാലങ്ങൾ നിർമിക്കുക, സൈന്യത്തിന് വഴിയൊരുക്കുക, കുഴി ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ചെയ്യുന്നത്.ആർമി റെസ്ക്യൂ ഫോഴ്സ് കേരള ആൻഡ് കർണാടക സബ് ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് (ജിഒസി) മേജർ ജനറൽ വി.ടി.മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബെംഗളൂരുവിൽനിന്ന് ചൂരൽമലയിലെത്തിയത്. ആലപ്പുഴ സ്വദേശിയായ മേജർ അനീഷ് മോഹനായിരുന്നു പാലത്തിന്റെ നിർമാണ മേൽനോട്ടം.

മേജർ അനീഷും ചില ഉദ്യോഗസ്ഥരുമാണ് സ്ഥലത്ത് ആദ്യമെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. മഴയും സ്ഥലപരിമിതിയും സാധനങ്ങളെത്തിക്കാനുള്ള പ്രയാസവുമെല്ലാം മറികടന്നാണു നിർമാണം ആരംഭിച്ചത്. ബുധനാഴ്ച വൈകിട്ടു 3 മണിയോടെ 190 അടി നീളത്തിലുള്ള പാലം നിർമാണം തുടങ്ങി. എൻജിനീയർമാർ ഉൾപ്പെടെ 160 പേർ സംഘത്തിൽ ഉണ്ടായിരുന്നു. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിന്റെ നിർമാണം പൂർത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കാനായി.
ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് പാലം നിർമിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ എത്തിച്ചത്. ഡൽഹിയിൽനിന്നു കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച സാമഗ്രികൾ വയനാട്ടിലേക്ക് ട്രക്കുകളിലാണ് കൊണ്ടുവന്നത്. ചൊവ്വാഴ്ച രാത്രിയോടെ ആദ്യ വിമാനത്തിൽ പാലം നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ എത്തിച്ചു. ബുധനാഴ്ച വൈകിട്ട് കണ്ണൂരിൽ എത്തിയ രണ്ടാമത്തെ വിമാനത്തിൽ നിന്നുള്ള സാമഗ്രികൾ 15 ട്രക്കുകളിലായി രാത്രിയോടെ ചൂരൽമലയിൽ കൊണ്ടുവന്നു. ഇതോടൊപ്പം ബെംഗളൂരുവിൽനിന്നു കരമാർഗവും സാമഗ്രികൾ ചൂരൽമലയിൽ എത്തിച്ചു. പാലം നിർമാണത്തിനുശേഷവും സേവനത്തിനായി എംഇജി സംഘം സ്ഥലത്ത് തുടരുകയാണ്.