ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു, ബംഗ്ലദേശിൽ ഇടക്കാല സർക്കാർ അധികാരത്തിൽ– അറിയാം പ്രധാന വാർത്തകൾ

Mail This Article
കോട്ടയം∙ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. ബംഗാളിലെ വീട്ടിൽ ഇന്ന് രാവിലെയോടെയാണ് അന്ത്യം. 2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അനാരോഗ്യം മൂലം 2018ൽ പാർട്ടിച്ചുമതലകൾ രാജിവച്ചിരുന്നു. 2019 ഫെബ്രുവരിക്കു ശേഷം പൊതുപരിപാടികളിലും പങ്കെടുത്തിരുന്നില്ല. ഇടതുമുന്നണിയുടെ കോട്ടയായിരുന്ന ബംഗാളിൽ ജ്യോതി ബസുവിന്റെ പിൻഗാമിയായി 2000ൽ മുഖ്യമന്ത്രിയായി. 2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി. 2011ൽ കനത്ത പരാജയം നേരിട്ടു.
വായിക്കാം: ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു; 11 വർഷം ബംഗാൾ മുഖ്യമന്ത്രി, ലാളിത്യം മുഖമുദ്ര
നൊബേൽ സമ്മാനജേതാവായ മുഹമ്മദ് യൂനുസിന്റെ (84) നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ബംഗ്ലദേശിൽ അധികാരമേറ്റു. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലികൊടുത്തു. ഇടക്കാല സർക്കാരിൽ രാഷ്ട്രീയക്കാരുടെ പ്രതിനിധികളില്ലെന്നത് ശ്രദ്ധേയമാണ്. സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകരും വിദ്യാർഥി, സൈനിക പ്രതിനിധികളുമാണുള്ളത്. വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിവേചനവിരുദ്ധ വിദ്യാർഥി പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ് നഹിദ് ഇസ്ലാമും ആസിഫ് മുഹമ്മദും ഇടക്കാല സർക്കാരിൽ ഇടം നേടിയിട്ടുണ്ട്.
വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 9 അംഗ സംഘത്തെ നിയോഗിച്ചു. സമഗ്രമായ പുനരധിവാസ പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഉത്ര വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ഭർത്താവ് സൂരജിന്റെ സഹോദരി സൂര്യയ്ക്ക് തൊഴിൽ തേടി വിദേശത്തു പോകാൻ കർശന ഉപാധികളോടെ പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജഡ്‌ജി ആശ മറിയം മാത്യൂസ് അനുമതി നൽകി. ഉത്ര കേസുമായി ബന്ധപ്പെട്ട അനുബന്ധ കേസിലെ നാലാം പ്രതിയാണ് സൂര്യ. അച്ഛൻ പക്ഷാഘാതം വന്നു കിടപ്പിലാണെന്നും എംബിഎ ബിരുദധാരിയായ തനിക്കു കേസിനെത്തുടർന്ന് നാട്ടിൽ ജോലി ലഭിക്കാൻ സാധ്യതയില്ലെന്നും വിദേശത്തു തൊഴിൽ തേടിപ്പോകാൻ പാസ്പോർട്ട് എടുക്കാൻ അനുവദിക്കണമെന്നുമായിരുന്നു സൂര്യയുടെ ഹർജി.
വായിക്കാം: ‘നാട്ടിൽ ജോലി കിട്ടില്ല’: ഉത്ര വധക്കേസിലെ നാലാം പ്രതിക്ക് വിദേശത്തു പോകാൻ അനുമതി
വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടർന്നാണ് സ്പീക്കർ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടത്. ബില്ലിനെ എതിർക്കുന്ന ഇന്ത്യാ സഖ്യ നേതാക്കൾ ക്ഷേത്രഭരണത്തിൽ മുസ്‍ലിംകളെ ഉൾപ്പെടുത്താറുണ്ടോ എന്നു ചോദിച്ചായിരുന്നു പ്രതിഷേധിച്ചത്. ഭരണഘടനയുടെ ശക്തമായ ലംഘനമാണു നടക്കുന്നതെന്നു കേരളത്തിൽനിന്നുള്ള എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറും എൻ.കെ.പ്രേമചന്ദ്രനും പറഞ്ഞു. മതസ്വാതന്ത്ര്യത്തിനും ഫെഡറൽ സംവിധാനത്തിനുമെതിരെയുള്ള ആക്രമണമാണെന്നു കെ.സി.വേണുഗോപാലും അറിയിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിൽ മുസ്‍ലിംകളെ ഉൾപ്പെടുത്താറുണ്ടോയെന്നു കെ.സി.വേണുഗോപാൽ ചോദിച്ചു.