പ്രചാരണ അങ്കത്തിന് കലാശക്കൊട്ട്, ഇനി വിധിയെഴുത്ത്, ആവേശക്കൊടുമുടിയിൽ വയനാടും ചേലക്കരയും

Mail This Article
കൽപറ്റ/ തൃശൂർ ∙ വയനാട്ടിലും ചേലക്കരയിലും പ്രചാരണ അങ്കത്തിന് കൊടിയിറങ്ങി. കലാശക്കൊട്ടിന്റെ ആവേശത്തിൽ ഇനി ഒരു ദിവസം നിശബ്ദ പ്രചാരണം. 13ന് വിധിയെഴുത്ത്. പാലക്കാട് 20നാണ് വേട്ടെടുപ്പ്. കൽപ്പാത്തി രഥോത്സവം പരിഗണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റിയത്. വോട്ടെണ്ണൽ 23ന്.
യുഡിഎഫ് തിരുവമ്പാടിയിലും എൽഡിഎഫ് കൽപറ്റയിലും എൻഡിഎ ബത്തേരിയിലുമാണ് കലാശക്കൊട്ട് നടത്തിയത്. ബത്തേരിയിൽ രാവിലെ യുഡിഎഫ് കലാശക്കൊട്ട് നടത്തിയിരുന്നു. നൂറുകണക്കിനാളുകളാണ് കലാശക്കൊട്ടിൽ പങ്കെടുത്തത്. ഞാൻ വീണ്ടും തിരിച്ചുവരുമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ബത്തേരിയിൽ നിന്ന് മടങ്ങിയത്. വയനാട്ടിൽ ചരിത്രം കുറിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് പറഞ്ഞു. മണ്ഡലത്തിൽ വികസനം നടത്താൻ സാധിക്കുന്ന ആൾ എംപിയായി വരണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും വോട്ടെടുപ്പിൽ അത് പ്രതിഫലിക്കുമെന്നും എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി പറഞ്ഞു.
തിരുവമ്പാടിയിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തി. നൂറ് കണക്കിന് പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുത്തു. താൻ വേഗം തിരിച്ചുവരും എന്നു മലയാളത്തിൽ പറഞ്ഞാണ് പ്രിയങ്ക മടങ്ങിയത്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റ കേന്ദ്രീകരിച്ചാണ് പ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍ ചെലവഴിച്ചത്. ബത്തേരിയിൽ ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസ് റോഡ് ഷോ നടത്തി. ക്രെയിനിനു മുകളിലേക്ക് കയറി നവ്യ ഹരിദാസ് പ്രവർത്തകരെ അഭിസംബോധന ചെയ്തു.
ചേലക്കരയിൽ കോൺഗ്രസ് സ്ഥാനാർഥി രമ്യഹരിദാസിനായി പാലക്കാട്ടെ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലുമെത്തി. പാലക്കാട്ടെ തിരഞ്ഞെടുപ്പ് തിരക്കിനിടയിൽനിന്നാണ് രാഹുലെത്തിയത്. ‘ചേലക്കര ഞങ്ങൾ തൂക്കും’ എന്ന രാഹുലിന്റെ പ്രഖ്യാപനം നിറഞ്ഞ കൈയ്യടികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് കെ.രാധാകൃഷ്ണൻ എംപിയാണ്. ബിജെപി സ്ഥാനാർഥി കെ.ബാലകൃഷ്ണനൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കലാശക്കൊട്ടിനെത്തി.
കെ.രാധാകൃഷ്ണൻ എംപിയായി വിജയിച്ച ഒഴിവിലാണ് ചേലക്കരയിൽ തിരഞ്ഞെടുപ്പ്. രാഹുൽ ഗാന്ധി വയനാട് എംപി സ്ഥാനം ഒഴിഞ്ഞപ്പോഴാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഷാഫി പറമ്പിൽ വടകരയിൽനിന്ന് എംപിയായപ്പോഴാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.