ADVERTISEMENT

ജറുസലം ∙ ഇസ്രയേലും ലബനനും തമ്മിൽ നടന്നുവന്ന സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിളിച്ചു ചേർത്ത സുരക്ഷാ മന്ത്രിസഭ വെടിനിർത്തൽ കരാർ അംഗീകരിച്ചു. യുഎസ്–ഫ്രഞ്ച് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ പദ്ധതിപ്രകാരം ഹിസ്ബുല്ല തെക്കൻ മേഖലയിലെ താവളങ്ങളൊഴിഞ്ഞ് ലിറ്റനി നദിയുടെ വടക്കോട്ടു പിൻമാറണം. ലബനൻ അതിർത്തിയിൽ നിന്നു സൈന്യത്തെ ഇസ്രയേൽ പിൻവലിക്കും. എന്നാൽ കരാർ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നൽകി.

ഇറാനിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, സൈന്യത്തിന് വിശ്രമം നൽകുന്നതിനൊപ്പം കുറവുവന്ന ആയുധങ്ങൾ വീണ്ടും സംഭരിക്കുക, ഹമാസിനെ ഒറ്റപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് വെടിനിർത്തലിനു കാരണമെന്ന് നെതന്യാഹു പറഞ്ഞു. ‘ആക്രമണം ആരംഭിച്ച ദിനങ്ങളെ അപേക്ഷിച്ച് ഹിസ്ബുല്ല വളരെ ദുർബലമാണെന്നും അവരുടെ നേതൃനിരയെ വധിച്ചതിനൊപ്പം മിസൈലുകളും റോക്കറ്റുകളും തകർത്തു. അവരുടെ ആയിരക്കണക്കിന് പോരാളികളെ നിർവീര്യമാക്കി. അതിർത്തിക്കടുത്തുള്ള ഹിസ്ബുല്ല അടിസ്ഥാന സൗകര്യങ്ങൾ തകർത്തു.’ – നെതന്യാഹു പറഞ്ഞു.

യുഎസ് തയാറാക്കിയ വെടിനിർത്തൽ പദ്ധതി ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസ് പ്രതിനിധി എമസ് ഹോക്സ്റ്റൈൻ ലബനനും ഇസ്രയേലും സന്ദർശിച്ചിരുന്നു. വെടിനിർത്തൽ ശുപാർശകളോട് അനുകൂല നിലപാടാണ് ഹിസ്ബുല്ല സ്വീകരിച്ചതെന്ന് ലബനൻ സർക്കാർ വ്യക്തമാക്കി.

ലബനനിൽനിന്ന് ഇസ്രയേൽ സൈന്യം പൂർണമായി പിന്മാറാനും ലബനൻ–ഇസ്രയേൽ അതിർത്തിയിൽ 2006ലെ യുഎൻ രക്ഷാസമിതി പ്രമേയമനുസരിച്ചുള്ള സമാധാനസേനയുടെ കാവൽ തുടരാനുമാണു യുഎസ് നിർദേശം. എന്നാൽ, സുരക്ഷാപ്രശ്നമുണ്ടായാൽ ലബനനിൽ എവിടെയും കടന്ന് ഹിസ്ബുല്ലയെ ആക്രമിക്കാൻ അനുവദിക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു.

English Summary:

Israel prime minister Benjamin Netanyahu says ready to enforce Lebanon ceasefire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com