ADVERTISEMENT

കൊച്ചി ∙ കൊല്ലം ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ടു കേസ് റജിസ്റ്റര്‍ ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) ഹൈക്കോടതി നിർദേശം. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്നും ഇ.ഡിയോട് ജസ്റ്റിസുമാരായ അമിത് റാവൽ, കെ.വി.ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിര്‍ദേശിച്ചു. പ്രതികളെ അറസ്റ്റ് ചെയ്‌തോ എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ അറിയിക്കാൻ സംസ്ഥാന സര്‍ക്കാരിനും കോടതി നിർദേശം നൽകി.

നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ഇടമുളയ്ക്കൽ സഹകരണ ബാങ്കിലെ നിക്ഷേപകൻ നല്‍കിയ ഹര്‍ജിയിലാണ്, ക്രമക്കേടിൽ കേസെടുത്ത് ഇസിഐആർ റജിസ്റ്റർ ചെയ്യാൻ ഇ.ഡിയോട് കോടതി ഉത്തരവിട്ടത്. ക്രമക്കേടിലൂടെയുണ്ടാക്കിയ പണം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നതിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അന്വേഷണം ആവശ്യമുണ്ടെന്നു വിലയിരുത്തിയാണ് നടപടി. അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ അന്വേഷണപുരോഗതി വ്യക്തമാക്കുന്ന നടപടി റിപ്പോർട്ട് ഇ.ഡി സമർപ്പിക്കണം. പ്രതികളെ അറസ്റ്റ് ചെയ്‌തോ, പ്രതികളുടെ സ്വത്ത് വിവരങ്ങള്‍ തുടങ്ങിയവയും സര്‍ക്കാര്‍ അറിയിക്കണം. പ്രതികളുടെ സ്വത്തുക്കൾ ക്രയവിക്രയം ചെയ്യരുതെന്നും കോടതി നിർദേശിച്ചു.

ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എഫ്ഐആർ റജിസ്റ്റർ ചെയ്‌തെന്ന് ഇന്നലെ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ എത്ര കേസുകൾ എടുത്തു എന്നത് അറിയിച്ചില്ല. ഇതോടെ ഇന്നു രാവിലെ രൂക്ഷവിമർശനമാണ് സർക്കാരിന് ഏറ്റുവാങ്ങേണ്ടി വന്നത്. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കാൻ ശ്രമം നടത്തുന്നു എന്നു സംശയിക്കുന്നതായും, കൃത്യമായ വിവരം നൽകിയില്ലെങ്കിൽ സർക്കാരിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. തുടർന്ന് ഉച്ചയ്ക്കുശേഷം വിഷയം പരിഗണിച്ചപ്പോഴാണ് കേസെടുക്കാൻ ഇ.ഡിക്ക് നിർദേശം നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com