കേന്ദ്രമന്ത്രിമാരുടെ സമ്മർദവുമേറ്റില്ല; പലിശഭാരം കുറയ്ക്കാതെ ആർബിഐ; ബാങ്കുകൾക്ക് 1.16 ലക്ഷം കോടി
![INDIA-CENBANK/FINMIN India's Finance Minister Nirmala Sitharaman and the Reserve Bank of India (RBI) Governor Shaktikanta Das arrive to attend the RBI's central board meeting in New Delhi, India July 8, 2019. REUTERS/Anushree Fadnavis](https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2024/11/30/nirmala-shaktikanta-das.jpg?w=1120&h=583)
Mail This Article
മുംബൈ ∙ കേന്ദ്രമന്ത്രിമാരിൽ നിന്നുൾപ്പെടെ സമ്മർദം ഉയർന്നിട്ടും അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. തുടർച്ചയായ 11-ാം തവണയാണു ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതി (എംപിസി) പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്. അതേസമയം, എല്ലാ ബാങ്കുകളുടെയും കരുതൽ ധന അനുപാതം (സിആർആർ) 4.5 ശതമാനത്തിൽനിന്ന് 4 ശതമാനമായി വെട്ടിക്കുറച്ചു. ഇതോടെ, ബാങ്കുകൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കാൻ അധികമായി 1.16 ലക്ഷം കോടി രൂപ ലഭിക്കും.
റീപ്പോനിരക്ക് 6.50 ശതമാനത്തിൽ തന്നെ നിലനിർത്താനാണ് എംപിസി തീരുമാനിച്ചത്. അതായതു ഭവന, വാഹന, വ്യക്തിഗത, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ വായപകളുടെ പലിശനിരക്കും ഇഎംഐയും മാറ്റമില്ലാതെ നിലവിലെ ഉയർന്ന തലത്തിൽ തുടരും. എംപിസിയുടെ അടുത്തയോഗം ഫെബ്രുവരിയിലാണ്. ആറംഗ എംപിസിയിൽ 2ന് എതിരെ 4 വോട്ടുകൾക്കാണു പലിശനിരക്ക് നിലനിർത്താൻ തീരുമാനമായത്. റിസർവ് ബാങ്കിന്റെ ‘നിലപാട്’ (സ്റ്റാൻസ്) ‘ന്യൂട്രൽ’ ആയി നിലനിർത്താൻ ആറുപേരും വോട്ടിട്ടു.
സമ്പദ്‍വളർച്ചയ്ക്കു പിന്തുണയേകുന്നതിനൊപ്പം പണപ്പെരുപ്പം പിടിച്ചുനിർത്തി രാജ്യത്തു വിലക്കയറ്റത്തോത് നിയന്ത്രിക്കുകയെന്ന റിസർവ് ബാങ്കിലും എംപിസിയിലും നിക്ഷിപ്തമായ ചട്ടപ്രകാരമാണ് ഇക്കുറിയും എംപിസി പണനയം തീരുമാനിച്ചതെന്നു ശക്തികാന്ത ദാസ് പറഞ്ഞു. റീട്ടെയ്ൽ പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയാണു റിസർവ് ബാങ്കിന്റെ ലക്ഷ്യമെന്നിരിക്കെ ഒക്ടോബറിൽ ഇത് 14 മാസത്തെ ഉയരമായ 6.21 ശതമാനത്തിലേക്കു കുതിച്ചുയർന്നിരുന്നു. 10.87 ശതമാനമായി ഭക്ഷ്യവിലപ്പെരുപ്പം കൂടിയതാണു റിസർവ് ബാങ്കിനെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്.
ഇന്ത്യയുടെ ജിഡിപി വളർച്ച ഇക്കുറി സെപ്റ്റംബർ പാദത്തിൽ രണ്ടുവർഷത്തെ താഴ്ചയായ 5.4 ശതമാനത്തിലേക്കു കൂപ്പുകുത്തിയ സാഹചര്യത്തിലും, കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, നിർമല സീതാരാമൻ എന്നിവർ പലിശ കുറയേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയതിനാലും റീപ്പോനിരക്കോ സിആർആറോ കുറയ്ക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയുടെ നടപ്പുവർഷത്തെ ജിഡിപി വളർച്ചാ അനുമാനം റിസർവ് ബാങ്ക് നേരത്തേ പ്രതീക്ഷിച്ച 7.2 ശതമാനത്തിൽനിന്ന് 6.6 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചിട്ടുമുണ്ട്. വരുംമാസങ്ങളിൽ, സമ്പദ്‍വർഷാന്ത്യത്തിലേക്കു രാജ്യം കടക്കുന്നതിനാൽ നികുതിയടവുകൾ വർധിക്കുന്നതുകൂടി കണക്കിലെടുത്താണു പണലഭ്യത ഉറപ്പാക്കാൻ സിആർആർ കുറയ്ക്കുന്നതെന്നു ശക്തികാന്ത ദാസ് പറഞ്ഞു.