ADVERTISEMENT

കൊച്ചി∙ നടൻ ദിലീപിനു ശബരിമല സന്നിധാനത്ത് വിഐപി ദർശനം അനുവദിച്ചതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എങ്ങനെയാണ് ഇത് അനുവദിച്ചത് എന്നും ഇത്തരം കാര്യങ്ങൾ അനുവദിക്കാനാവില്ല എന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

തുറന്ന കോടതിയിൽ ജഡ്ജിമാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഹരിവരാസനം പാടുന്ന മുഴുവൻ സമയവും നടൻ ദിലീപ് സോപാനത്തിന്റെ മുൻനിരയിൽ തൊഴുതു നിൽക്കുന്നതു വിഡിയോയിൽ കാണാം. ഇതിനായി ഒന്നാം നിരയിലേക്കു മറ്റുള്ളവർ‍ പ്രവേശിക്കാതെ തടഞ്ഞിരിക്കുന്നതു കോടതി ചൂണ്ടിക്കാട്ടി. ഭക്തരെ തടയാൻ ആരാണ് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു. ആരുടെയും ദർശനം തടസ്സപ്പെടുന്നില്ലെന്ന് ദേവസ്വം ബോര്‍‍ഡും പൊലീസും ഉറപ്പാക്കണം. സോപാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

വടക്കുഭാഗത്തുനിന്ന് തെക്കു ഭാഗത്തേക്ക് ഇറങ്ങുന്ന ഒന്നാം നിരയിലേക്ക് ഭക്തരുടെ പ്രവേശനം തടഞ്ഞാണ് ദേവസ്വം ഗാർഡുകൾ ദിലീപിനെ അവിടെ നിൽക്കാൻ സഹായിച്ചത്. ഇതിനായി രാത്രി 10.51 മുതൽ ദേവസ്വം ഗാർഡുകള്‍ ഒന്നാം നിരയിലേക്കു മറ്റു ഭക്തർ പ്രവേശിക്കാതിരിക്കാൻ തടയുന്നതു സിസിടിവി ദൃശ്യത്തിൽ കാണാം. തുടർന്ന് അവിടേക്കെത്തിയ ദിലീപ് രാത്രി 10.58 മുതൽ രാത്രി 11.05 വരെ ഇങ്ങനെ നിൽക്കുന്നുണ്ട്. ദിലീപ് അവിടെനിന്നു സോപാനത്തിന്റെ തെക്കു ഭാഗത്തേക്കു പോകുന്നതു വരെ ഒന്നാം നിര പൂർണമായി തടഞ്ഞിരുന്നു. സംഭവത്തിൽ ദേവസ്വം ബോർഡ് ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, 2 ദേവസ്വം ഗാർഡുകൾ എന്നിവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

English Summary:

Sabarimala Temple: The Kerala High Court criticizes the VIP darshan granted to actor Dileep at Sabarimala temple and questions the preferential treatment after reviewing CCTV footage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com