മുനമ്പത്ത് പ്രശ്ന പരിഹാരം വൈകരുതെന്ന് മുസ്‌ലിംലീഗ്; ഉത്തരവാദിത്തം സർക്കാരിന്

Mail This Article
കോഴിക്കോട്∙ മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരം വൈകരുതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതിയുടെ പ്രമേയം. മുനമ്പത്തെ താമസക്കാരെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ല. പ്രശ്‌നം നിയമപരമായും വസ്തുതാപരമായും പരിഹരിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. ഈ വിഷയത്തിൽ സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിക്കുന്ന നിലപാട് അന്തിമമാണ്. സാമുദായിക സ്പർധയുണ്ടാകുന്ന സാഹചര്യത്തിലേക്കു പോകാതെ നിയമപരമായും വസ്തുതാപരമായും വിഷയം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം.
രാജ്യത്തെ മസ്ജിദുകൾക്കു മേലുള്ള അനാവശ്യ അവകാശവാദങ്ങൾ ആരാധനാലയ സംരക്ഷണ നിയമത്തെ കാറ്റിൽ പറത്തുന്നതിന് തുല്യമാണ്. കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി ബിൽ വിശ്വാസി സമൂഹത്തിന്റെ മൗലികാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ്. ഈ ബില്ലിനെ മതേതര സമൂഹം ചെറുത്ത് തോൽപിക്കണം. വഖഫ് സ്വത്തുക്കളിൽ കയ്യേറ്റം നടത്താനുള്ള പഴുതുകൾ അതിലുണ്ട്. ഇന്ത്യയുടെ വൈവിധ്യങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന തരത്തിലാണ് വഖഫ് സ്വത്തുക്കളുടെ മേലുള്ള കടന്ന് കയറ്റം. മതങ്ങളെ തമ്മിലടിപ്പിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘ്പരിവാർ അജൻഡയുടെ ഭാഗമാണ് ഈ നിയമം.
ഇന്ത്യയിൽ ന്യൂനപക്ഷ സമൂഹം നിരന്തരം ആക്രമിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. അയൽരാജ്യമായ ബംഗ്ലദേശിൽ ഹിന്ദു ന്യൂനപക്ഷം അക്രമത്തിന് ഇരയാകുന്ന സാഹചര്യമുണ്ടെന്നും പ്രമേയം പറയുന്നു.