ലാൻഡ് ചെയ്യാൻ പല തവണ ശ്രമിച്ചു; പക്ഷേ...: ഒടുവിൽ നിലത്ത് ഇടിച്ചിറക്കി, അഗ്നിഗോളം– ദൃശ്യങ്ങൾ പുറത്ത്
Mail This Article
അസ്താന∙ അസർബൈജാൻ എയർലൈൻസിന്റെ വിമാനം കസഖ്സ്ഥാനിൽ തകർന്നു വീഴുന്നതിനു മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ പുറത്ത്. വിമാനം തകരുന്നതിനു മുൻപ് യാത്രക്കാർ പരിഭ്രാന്തരാകുന്നതും, വിമാനം തകർന്നതിനുശേഷമുള്ള ദൃശ്യങ്ങളുമാണ് പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടത്. യാത്രക്കാരിൽ ചിലരാണ് ദൃശ്യങ്ങൾ പകർത്തിയത്. അപകടത്തിന്റെ ഭീകരത വെളിവാക്കുന്നതാണ് ദൃശ്യങ്ങൾ.
ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 38 പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്. 29 പേരെ രക്ഷപ്പെടുത്തി. അക്തൗ വിമാനത്താവളത്തിനു സമീപമാണ് അപകടം നടന്നത്. കനത്ത മൂടൽ മഞ്ഞ് കാരണം വിമാനം അക്തൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. അപകടത്തിനു മുൻപ് വിമാനം ലാൻഡ് ചെയ്യാൻ പല തവണ ശ്രമിച്ചതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഒടുവിൽ നിലത്ത് ഇടിച്ചിറങ്ങി വിമാനം അഗ്നിഗോളമായി മാറി.
വിമാനം തകർന്നതിനു പിന്നാലെ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.പക്ഷികൾ ഇടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അതിനു സാധ്യത കുറവാണെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. വിമാനം വഴിതിരിച്ചു വിട്ടത് കാലാവസ്ഥയിലെ പ്രശ്നങ്ങൾ കാരണമാണെന്നും, അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് പറഞ്ഞു.