മുനമ്പം: ‘വസ്തു പണം കൊടുത്ത് വാങ്ങിച്ചവർക്ക് അത് കിട്ടുന്നുണ്ടോ എന്നത് പ്രധാനം’; ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് ഫെബ്രുവരിയിൽ

Mail This Article
കൊച്ചി ∙ മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഫെബ്രുവരിയിൽ തന്നെ സമർപ്പിക്കുമെന്ന് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ. മുനമ്പം സമരപ്പന്തലിലും പ്രശ്നങ്ങൾ നേരിടുന്ന മേഖലകളിലും സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുനമ്പത്തെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷനാണ് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ.
വസ്തു പണം കൊടുത്ത് വാങ്ങിച്ചവർക്ക് അതു കിട്ടുന്നുണ്ടോ എന്ന കാര്യം പ്രധാനമാണെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ പറഞ്ഞു. സാധാരണക്കാരായ ആളുകൾ വർഷങ്ങളായി താമസിക്കുന്ന സ്ഥലമാണ്. വഖഫ് ബോർഡിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം കിട്ടേണ്ടതുണ്ട്. ഈ മാസം 10നു ശേഷം ഹിയറിങ് ആരംഭിക്കും. ഫെബ്രുവരി അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കോട്ടപ്പുറം രൂപത ബിഷപ് ഡോ.അംബ്രോസ് പുത്തൻവീട്ടിലിന്റെ നേതൃത്വത്തിൽ സമരസമിതി പ്രവർത്തകരും വഖഫ് സംരക്ഷണ സമിതി പ്രവർത്തകരും കമ്മിഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മുനമ്പം സമരം 85 ദിവസം പിന്നിട്ടിരിക്കുന്ന ഇന്ന് രാവിലെ 10 മണിയോടെയാണ് കമ്മിഷൻ മുനമ്പത്ത് എത്തിയത്. ഫോർട്ട് കൊച്ചി സബ് കലക്ടർ കെ.മീര, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവരും ജസ്റ്റിസ് രാമചന്ദ്രൻ നായര്‍ക്കൊപ്പമുണ്ടായിരുന്നു. സമരപ്പന്തലിലെത്തിയ അദ്ദേഹത്തിനു മുന്നിൽ മുനമ്പത്തെ ജനങ്ങൾ തങ്ങളുടെ പ്രയാസങ്ങൾ അറിയിച്ചു. ഇവരെയെല്ലാം കേട്ട ശേഷമാണ് അദ്ദേഹം പ്രദേശങ്ങള്‍ ചുറ്റിക്കണ്ടത്.