കാട്ടാക്കട അശോകൻ വധം: 8 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാർ, ശിക്ഷ 15ന്
Mail This Article
തിരുവനന്തപുരം∙ കാട്ടാക്കട സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ശ്രീകുമാർ എന്ന അശോകനെ മർദിച്ചു കൊലപ്പെടുത്തിയ കേസില്‍ 8 ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്നു കോടതി. സംഭവത്തില്‍ നേരിട്ടു പങ്കാളികളായ അഞ്ച് പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും മൂന്നു പ്രതികള്‍ക്കെതിരെ ഗൂഢാലോചന കുറ്റവുമാണു കോടതി കണ്ടെത്തിയത്. നാലാം അഡീഷനൽ ജില്ലാ സെഷന്‍സ് ജഡ്ജിയാണു പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയത്. ഇവരുടെ ശിക്ഷ ബുധനാഴ്ച വിധിക്കും. പലിശ നല്‍കിയതു കുറഞ്ഞുപോയതു ചോദ്യം ചെയ്തതായിരുന്നു കൊലപാതക കാരണം.
ആമച്ചല്‍ സ്വദേശികളായ തലക്കോണം തെക്കേ കുഞ്ചു വീട്ടില്‍ ശംഭുകുമാര്‍ എന്ന ശംഭു, കരുതംകോട് കാവിന്‍പുറം എസ്.എം. സദനത്തില്‍ ശ്രീജിത്ത് എന്ന ഉണ്ണി, കരുംതംകോട് മേലെ കുളത്തിന്‍കര വീട്ടില്‍ ഹരികുമാര്‍, കരുതംകോട് താരാഭവനില്‍ ചന്ദ്രമോഹന്‍ എന്ന അമ്പിളി, തലക്കോണം തെക്കേ കുഞ്ചുവീട്ടില്‍ സന്തോഷ് എന്ന ചന്തു എന്നിവര്‍ക്കെതിരെയാണു കൊലക്കുറ്റം ചുമത്തിയത്. ആലംകോട് കുളത്തിമ്മേല്‍ അമ്പലത്തിന്‍കാല സ്വദേശി അഭിഷേക് എന്ന അണ്ണി സന്തോഷ്, അമ്പലതിന്‍കാല കളവിക്കോട് പ്രശാന്ത് എന്ന പഴിഞ്ഞി പ്രശാന്ത്, കുളത്തിമ്മേല്‍ ചെമ്പനാക്കോട് ചന്ദ്രവിലസത്തില്‍ സജീവ് എന്നിവർ ഗൂഢാലോചന നടത്തിയെന്നുമാണു കണ്ടെത്തിയിട്ടുളളത്. 19 പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ ഒരാള്‍ മരിക്കുകയും 2 പേർ മാപ്പു സാക്ഷികള്‍ ആകുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ട ശ്രീകുമാറിന്റെ സുഹൃത്ത് ബിനു ഒന്നാം പ്രതി ശംഭുകുമാറില്‍ നിന്ന് തന്റെ ബൈക്കിന്റെ ആര്‍സി ബുക്ക് പണയംവച്ച് 10,000 രൂപ പലിശയ്ക്കു വാങ്ങിയിരുന്നു. പലിശ നല്‍കിയതു കുറഞ്ഞതിനാല്‍ ബിനുവിന്റെ ബൈക്കിന്റെ താക്കോൽ ശംഭുകുമാർ എടുത്തു. ഇത് ശ്രീകുമാര്‍ ചോദ്യം ചെയ്യുകയും ശംഭുവിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന് പ്രതികാരമായാണു ശംഭുവിന്റെ സുഹൃത്തുക്കളായ പ്രതികള്‍ ശ്രീകുമാറിനെ മര്‍ദിച്ചതും മരണം സംഭവിച്ചതും. 2013 മേയ് രണ്ടിനായിരുന്നു സംഭവം.