ശബരിമല ദർശനം: വെർച്വൽ ക്യു പാസ് ഉള്ളവർക്ക് കരിമല പാതയിൽ പ്രവേശനം
Mail This Article
ശബരിമല∙ കരിമല വഴിയുള്ള പരമ്പരാഗത കാനന പാതയിൽ തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്. വെർച്വൽ ക്യു പാസ് കൈവശമുള്ള തീർഥാടകരെ കരിമല പാതയിലൂടെ കടത്തി വിടും. ഇന്ന് മുതൽ 14 വരെ തിരക്കു നിയന്ത്രണത്തിനായി കരിമല കാനന പാതയിലൂടെ അമ്പലപ്പുഴ, ആലങ്ങാട് സംഘത്തെ അല്ലാതെ ആരെയും കടത്തിവിടില്ലെന്നായിരുന്നു തീരുമാനം. ഇതിനെതിരെ വ്യാപകമായ പരാതി ഉയർന്നതിലാണ് ഇളവ് ഏർപ്പെടുത്തിയത്.
പന്തളത്തുനിന്ന് നാളെ തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 14ന് മകരസംക്രമ സന്ധ്യയിൽ തിരുവാഭരണം ചാർത്തിയാണ് ദീപാരാധനയും അത്താഴപൂജയും. 15 മുതൽ 17 വരെ ഉച്ചപൂജയ്ക്കാണ് തിരുവാഭരണം ചാർത്തുന്നത്. ഈ ദിവസങ്ങളിൽ അത്താഴപൂജയും ഹരിവരാസനവും കഴിയുന്നതു വരെ തിരുവാഭരണം ചാർത്തി ദർശനം ലഭിക്കും. ഇതിനായി 14 മുതൽ 17 വരെ പുഷ്പാഭിഷേകം ഒഴിവാക്കി.
മകരവിളക്കു കാലത്തെ ആധ്യാത്മിക സാംസ്കാരിക വേദിയായ പമ്പാ സംഗമം നാളെ വൈകിട്ട് 4ന് പമ്പാ മണപ്പുറത്തെ പന്തലിൽ നടക്കും. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അധ്യക്ഷനായിരിക്കും. നടൻ ജയറാം മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 6ന് പമ്പാതീരത്ത് വിശിഷ്ടാതിഥികളും തീർഥാടകരും ചേർന്നു പമ്പാ ദീപവും തെളിയിക്കും.